കൊച്ചി : മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തിയേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന വാര്‍ത്തകൾ വന്നതിന് പിന്നാലെയാണ് ബസ് ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം ആകുന്നത്.
ഇതിനായി കോൺട്രാക്ട് ക്യാരേജിൽ നിന്ന് സ്റ്റേജ് ക്യാരേജ് പെർമിറ്റ് എടുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. നവകേരള യാത്രയ്‌ക്ക് ശേഷം അറ്റകുറ്റപ്പണിക്കായി ബെംഗളൂരുവിൽ കൊണ്ടുപോയിരുന്നു. 25 സീറ്റുള്ള ബസ്സിൽ ലിഫ്റ്റും ശുചിമുറിയും വാഷ്ബേസിനും ഉണ്ട്. നവകേരള യാത്രയ്‌ക്ക് ശേഷം ഈ ബസ് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ബസിന്റെ പെര്‍മിറ്റില്‍ മാറ്റം വരുത്തിയത്.
സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബസിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളില്‍ ഉള്‍പ്പെടെയാണ് ഈ മാറ്റങ്ങള്‍. മുഖ്യമന്ത്രിക്ക് ഇരിക്കുന്നതിനായി നല്‍കിയിരുന്ന സീറ്റ് അഴിച്ചുമാറ്റിയിരുന്നു.മന്ത്രിമാർ ഇരുന്ന കസേരകളും മാറ്റി. പകരം 25 പുഷ്ബാക് സീറ്റുകൾ ഘടിപ്പിച്ചു. കണ്ടക്ടർക്കായി മറ്റൊരു സീറ്റും ചേർത്തു. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബെയ്സിനും നിലനിർത്തി.