ജനീവ: വരാനിരിക്കുന്നത് കോവിഡിനെക്കാൾ മാരകമായ പകർച്ചവ്യാധിയാണെന്ന് മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം. ഡിസീസ് എക്സ് എന്നുപേരിട്ടിരിക്കുന്ന വൈറസായിരിക്കും ഈ പുതിയ പകർച്ചവ്യാധിക്ക് പിന്നിലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത് ഇൻഫ്ളുവൻസ വൈറസിന്റെ വകഭേദമായാണ് കണക്കാക്കപ്പെടുന്നത്.
സാധാരണ നമുക്ക് വന്നുപോകുന്ന പനിക്ക് കാരണക്കാരനായ വൈറസാണ് ഇൻഫ്ളുവൻസ. എന്നാൽ ഇങ്ങനെയുണ്ടാകുന്ന പനി കാലാവസ്ഥ മാറ്റം കൊണ്ടാണെന്നു കരുതി നിസ്സാരമായി തള്ളിക്കളയരുതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കാരണം പനി ഒരു രോഗമല്ല, മറിച്ച് രോഗലക്ഷണമാണ്. ഓരോ വർഷവും 100 കോടിയിലധികം പേർക്കാണ് പനി ബാധിക്കുന്നത്. ഇതിനു കാരണക്കാരായ ഇൻഫ്ളുവൻസ വൈറസുകൾക്ക് വളരെ പെട്ടന്ന് മ്യുട്ടേഷൻ സംഭവിക്കുന്നുണ്ട്.
മ്യുട്ടേഷൻ സംഭവിച്ച ഇഫ്ളുവൻസ വൈറസിന്റെ വകഭേദങ്ങളാകും അടുത്ത മാരകമായ പകർച്ച വ്യാധിക്ക് കാരണമാവുക എന്നാണ് വിദഗ്ധരായ ശാസ്ത്രജ്ഞരുടെ അന്താരഷ്‌ട്ര സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇത് കോവിഡിനെക്കാൾ നൂറിരട്ടി അപകടകാരിയാകാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ വൈറസിന്റെ എച്ച് ഫൈവ് എൻ വൺ (H5N1) വകഭേദം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സർവേയിലെ വിവരങ്ങൾ പുറത്തുവരുന്നത്.