ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. പ്രശസ്തമായ ‘ബ്ലൂ ഫയർ’ പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യൻ അഗ്നിപർവ്വതമായ ഇജെൻ അഗ്നിപർവ്വതത്തിന്റെ ഗുഹാമുഖത്ത് കാലിടറിയാണ് 31-കാരിയായ ഹുവാങ് ലിംഹോംഗ് മരിച്ചത്.
ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയതാണ് യുവതി. അഗ്നിപർവ്വത ടൂറിസം പാർക്കാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇജെൻ അഗ്നിപർവ്വതത്തിന് സമീപമാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സൂര്യോദയം കാണാനെത്തിയതാണ് ദമ്പതികൾ. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ നീണ്ട വസ്ത്രത്തിൽ ചവിട്ടി കാലിടറി അഗ്നിപർവ്വതത്തിന്റെ വായിലേക്ക് വീഴുകയായിരുന്നു.
സുരക്ഷിതമായ അകലം പാലിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് അകലം പാലിച്ചെങ്കിലും വസ്ത്രത്തിൽ കുരുങ്ങി വഴുതി വീഴുകയായിരുന്നു. 75 മീറ്റർ ഉയരത്തിൽ നിന്നാണ് യുവതി വീണതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ലോകപ്രശസ്തമാണ് ഇന്തോനേഷ്യയിലെ ഇജെൻ അഗ്നിപർവ്വതം. സൾഫ്യൂറിക് ആസിഡ് കത്തുന്നതി വഴി ഈ അഗ്നിപർവ്വതത്തിൽ നിന്ന് നീല നിറത്തിലുള്ള വെളിച്ചം പുറപ്പെടുവിക്കുന്നു. ചെറിയ അളവിൽ ദോഷകരമായ വാതകങ്ങളും ഇജെൻ പുറത്തുവിടുന്നുണ്ട്. ഇതിനെ തുടർന്ന് 2018-ൽ 30-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നിരവധി പേരെ വീടൊഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് ഇവിടം. ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്.