സോൾ: തങ്ങളുടെ സൈനികശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കിയതായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകിടം മറിക്കാൻ ശ്രമിക്കുകയാണെന്നും കിം യോ ജോങ് ആരോപിച്ചു.
ഉത്തരകൊറിയയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും സമാധാനം സംരക്ഷിക്കുന്നതിനും വേണ്ടി ശക്തമായ സൈനികശക്തി കെട്ടിപ്പടുക്കുന്നത് തുടരുമെന്നും ഇവർ പറയുന്നു. യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തെ വിമർശിച്ച് കൊണ്ടായിരുന്നു കിം യോ ജോങ്ങിന്റെ പ്രതികരണം.
” ദക്ഷിണ കൊറിയ അവരുടെ പപ്പറ്റ് മിലിറ്ററിയെ ഉപയോഗിച്ച് കൊണ്ട് അമേരിക്കയ്ക്കൊപ്പം ചേർന്ന് നടത്തിയ സൈനികാഭ്യാസങ്ങൾ പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമമാണിതെന്നും” കിം യോ ജോങ് ആരോപിച്ചു. അതേസമയം ഉത്തരകൊറിയയുടെ സൈനിക ഭീഷണികൾക്കെതിരെ തങ്ങളുടെ സൈനികശേഷി ശക്തിപ്പെടുത്തുമെന്നും ദക്ഷിണ കൊറിയയും യുഎസും അറിയിച്ചു.
അമേരിക്കയുടെ സൈനികാഭ്യാസങ്ങൾ തങ്ങൾക്കെതിരെയുള്ള ആണവ യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നാണ് ഉത്തരകൊറിയയുടെ പ്രധാന ആരോപണം. എന്നാൽ സൈനികാഭ്യാസ പ്രകടനങ്ങൾ പതിവായി നടത്താറുള്ളതാണെന്നും, സമാധാന അന്തരീക്ഷത്തെ തകർത്തു കൊണ്ട് ഉത്തരകൊറിയയാണ് യുദ്ധഭീഷണി മുഴക്കുന്നതെന്നും ഇരുരാജ്യങ്ങളും ആരോപിച്ചു.