തൃശൂർ: ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കൊട്ടിക്കലാശത്തിന് സജീവമാകില്ലെന്ന് സുരേഷ് ഗോപി. കഴിഞ്ഞ വർഷം കുടുംബാംഗങ്ങൾ കലാശക്കൊട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ ഇത്തവണ ആരും വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വന്ദനാദാസിന്റെ അച്ഛനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിൽ നിന്ന് ആരും കലാശക്കൊട്ടിന് വരില്ല. കാരണം അത്ര നികൃഷ്ടന്മാർ നമ്മുടെ സംസ്ഥാനത്ത് ഉള്ളതുകൊണ്ട്, മതേതരത്വത്തെ മാനിക്കാത്തവരുള്ളതിനാൽ, ജനാധിപത്യ അവകാശങ്ങളെ ബഹുമാനിക്കാത്തവർ ഉള്ളതിനാൽ, ആരും വരില്ല. ഇത് എന്റെ കാര്യമാണ്. എന്റെ രാഷ്ട്രീയമാണ്. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്.
വികസനമാണ് ചർച്ചയാകുന്നത്. വഞ്ചിച്ചവരെ ജനങ്ങൾ തിരിച്ചറിയും. കേരളത്തിൽ എൻഡിഎ പല സീറ്റുകളിലും വിജയിക്കും. എല്ലായിടത്തും ജനങ്ങൾ വലിയ സ്വീകാര്യത നൽകുന്നു. എംപി എന്താണെന്ന് ആർക്കും അറിയില്ലെങ്കിൽ ഞാൻ അത് മനസിലാക്കി കൊടുക്കാം. കൂടുതൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കും. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്നുള്ള പരക്കം പാച്ചിലിനൊടുവിലെ തീരുമാനമാണ് അവർ എടുക്കാൻ പോകുന്നത്. അത് തൊഴുത് വണങ്ങി സ്വീകരിക്കും- സുരേഷ് ഗോപി പറഞ്ഞു.