തിരുവനന്തപുരം: സംസ്ഥാനത്ത് കൊട്ടിക്കലാശം അതിരുവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കൊട്ടിക്കലാശം സംഘർഷത്തിലാണ് അവസാനിച്ചത്. നെയ്യാറ്റിൻകര,കരുനാഗപ്പള്ളി, പത്തനാപുരം,മലപ്പുറം, ചെങ്ങന്നൂർ,കല്പറ്റ തുടങ്ങി വിവിധ ഇടങ്ങളിലാണ് ഉന്തും തള്ളും കയ്യാങ്കളിയുമായത്. വൈകിട്ട് ആറു മണിയോടെയാണ് കൊട്ടിക്കലാശം അവസാനിച്ചത്.
നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടയിൽ സംഘർഷം
നെയ്യാറ്റിൻകരയിൽ ബിജെപി പ്രവർത്തകർക്ക് നേരെ എൽഡിഎഫ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്. പിന്നീട് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും വാക്കേറ്റമുണ്ടായി. കെഎസ്‌യു പ്രവർത്തകർ കലാശക്കൊട്ടിന് ഇടയിലേക്ക് ആയുധങ്ങളുമായി എത്തിയെന്നാണ് ആരോപണം. പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞു വെച്ചും ആവേശ പ്രകടനം നടത്തിയിരുന്നു. ഇതോടെ, കെഎസ്‍യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിനും തുനിഞ്ഞു.
കരുനാഗപ്പള്ളിയിൽ സംഘർഷത്തിൽ എംഎൽഎക്ക് പരിക്ക്
കരുനാഗപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിനിടയിൽ സിഎ അടക്കം നാലു പൊലീസുകാർക്കും സിആര്‍ മഹേഷ് എംഎല്‍എക്കും പരിക്കേറ്റു. സംഘർഷത്തിനിനിടയിലുണ്ടായ കല്ലേറിലാണ് പൊലീസിനും എംഎൽഎക്കും പരിക്കേറ്റത്. സംഘർഷം രൂക്ഷമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകവും പൊലീസ് പ്രയോഗിച്ചു.
പത്താനപുരത്ത് കയ്യാങ്കളി
കൊല്ലം പത്തനാപുരത്ത് യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിലായിരുന്നു കയ്യാങ്കളി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
മലപ്പുറത്തും കൽപ്പറ്റയിലും സംഘർഷം
മലപ്പുറത്തും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
കൽപറ്റയിൽ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാനെത്തിയ ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു.