ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല. ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ ഗുണ്ടകൾ ബംഗാളിൽ വിഹരിച്ച് സ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചെറിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” മമത ബാനർജിയുടെ സർക്കാർ ബംഗാളിലെ, പ്രത്യേകിച്ച് സന്ദേശ്ഖാലിയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അവരെ ദ്രോഹിച്ച് സ്ത്രീകളുടെ കെട്ടുതാലി പോലും കവർന്നെടുക്കുന്നു. ലൈംഗികാതിക്രമ കേസുകളിലെ പ്രതിയായ ഷെയ്ഖ് ഷാജഹാനെയും മറ്റ് ഗുണ്ടകളെയും സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നത്. ബംഗാളിനെ ഗുണ്ടകൾ കൊള്ളയടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നു.”- പ്രേം ശുക്ല പറഞ്ഞു.
ഇന്നലെ ഷെയ്ഖ് ഷാജഹാന്റെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ബോംബ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. ഗുണ്ടകളെ സംരക്ഷിക്കാനാണ് മമതയുടെ സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതെന്നും പ്രേം ശുക്ല കൂട്ടിച്ചേർത്തു.
സിബിഐ അന്വേഷണം തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചു. ഇതിനർത്ഥം എന്താണെന്നും സന്ദേശശ്ഖാലിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവർക്കൊപ്പമല്ലേ മമതയെന്നും പ്രേം ശുക്‌ള ചോദിച്ചു. എന്നാൽ എത്ര തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും അവയെല്ലാം മറിക്കടന്ന് സിബിഐ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.