തിരുവനന്തപുരം: വാഹനത്തിന് വഴി നൽകിയില്ലെന്നാരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റം. ഇന്നലെ രാത്രി പാളയത്ത് വച്ചാണ് സംഭവം. കെഎസ്ആർടിസി ബസ് ഡ്രൈവറായ യദു മോശമായി പെരുമാറിയെന്നും മേയർ ആരോപിച്ചു.
ആര്യയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിന് കെഎസ്ആർടിസി സൈഡ് നൽകിയില്ലെന്നും ഇടത് വശത്ത് കൂടി കയറാൻ ശ്രമിച്ചെന്നുമാണ് ആരോപണം. ആര്യയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തു.
അതേസമയം കെഎസ്ആർടിസി ബസിന്റെ സർവീസ് തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയും മേയർ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചും ഡ്രൈവർ യദുവും പരാതി നൽകി. എന്നാൽ ഈ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. യദു നൽകിയ പരാതി പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസിന്റെ വാദം.