പാലക്കാടിന് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ വേണ്ട ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാകളക്ടർ നിർദ്ദേശിച്ചു.
വെള്ളാനിക്കരയിൽ 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണെന്നും അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. പോലീസ്, ഫയർഫോഴ്‌സ്, ജില്ലാ മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ്, തുടങ്ങി വിവിധ ഡിപ്പാർട്ട്‌മെന്റുകൾക്ക് ഉഷ്ണതരംഗം നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
നേരത്തെ പാലക്കാടും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. മെയ് രണ്ടുവരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും നിർദ്ദേശിച്ചിരുന്നു.
മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പാലക്കാട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അവധിക്കാല ക്ലാസുകളും നടത്തരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.
ചൂടിനെ തുടർന്ന് പാലക്കാട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തൃശൂരും കൊല്ലത്തും യെല്ലോ അലർട്ട് ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്.