ശ്രീനഗർ: ഇന്നലെ കശ്മീരിലെ ശ്രീനഗർ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് റെക്കോർഡ് പോളിംഗ്. 38 ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. 1989ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക് ആണിത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 14 ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ താഴ്‌വരയിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
ശ്രീനഗർ, ഗന്ദർബാൽ, പുൽവാമ, ബുദ്ഗാം, ഷോപ്പിയാൻ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലെ 2135 പോളിംഗ് സ്റ്റേഷനുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ മണ്ഡലത്തിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനം അറിയിച്ചു. മികച്ച പോളിംഗ് ശതമാനത്തിന് ജനങ്ങളെ അഭിനന്ദനം അറിയിക്കുന്നതായി അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
” വളരെ മികച്ച പോളിംഗ് ശതമാനം രേഖുപ്പെടുത്തിയതിന് ശ്രീനഗർ പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളെ അഭിനന്ദനം അറിയിക്കുകയാണ്. പ്രത്യേകിച്ച് മുൻ വർഷങ്ങളിലേതിനെക്കാൾ മികച്ച രീതിയിൽ. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി ജനങ്ങളുടെ ആഗ്രഹങ്ങളും കഴിവുകളുമെല്ലാം പുറത്തെടുക്കാൻ അവസരം വന്നിരിക്കുകയാണ്. താഴേത്തട്ട് മുതൽ പ്രത്യേകിച്ച് യുവാക്കൾ ഉൾപ്പെടെയുള്ള ജമ്മു കശ്മീരിലെ ജനങ്ങളെ ഇത് പ്രചോദിപ്പിക്കുന്നുണ്ടെന്നും” പ്രധാനമന്ത്രി കുറിച്ചു.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ 12 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇക്കുറി അത് 24 സ്ഥാനാർത്ഥികളായി ഉയർന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ശ്രീനഗർ, ബുഡ്ഗാം, ഗന്ദേർബൽ, പുൽവാമ, ഷോപ്പിയാൻ ജില്ലകളിൽ നിന്നായി കൂടുതൽ വോട്ടർമാർ തെരഞ്ഞെടുപ്പിൽ വിശ്വാസം പ്രകടിപ്പിച്ച് സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിച്ചേരുകയായിരുന്നു. ചദൂര, ഗന്ദർബാൽ, കംഗൻ, ഖാൻസാഹിബ്, ഷോപ്പിയാൻ നിയമസഭാ മണ്ഡലങ്ങളിൽ 45 ശതമാനത്തിലധികം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സമാധാനപരമായ പോളിംഗ് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം മികച്ച രീതിയിൽ പ്രവർത്തിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.















