പാലക്കാട്: പാലക്കാട് മയക്കുവെടി വച്ച് കൂട്ടിലാക്കിയ പുലി ചത്തു. കൊല്ലംകോട് വാഴപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചയോടെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്. നാല് വയസ്സുള്ള പെൺപുലിയാണ് കമ്പിവേലിയിൽ കുടുങ്ങിക്കിടന്നത്. രാവിലെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലിയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.12 മണിയോടെ ആണ് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ചത്.
എന്നാൽ മയക്കുവെടി വച്ചത് പുലിയുടെ ശരീരത്തിൽ തട്ടി തെറിച്ച് പോയിരുന്നു.അതുകൊണ്ട് തന്നെ ചെറിയ അളവിലുള്ള മരുന്ന് മാത്രമേ ശരീരത്തിനുള്ളിൽ കയറിയിരുന്നുള്ളൂ എന്നാണ് സൂചന. പുലിക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് വനംവകുപ്പ് പറയുന്നത്. നാളെ ഇടുക്കപ്പാറ ഫോറസ്റ്റ് ക്യാമ്പിൽ എത്തിച്ച് പുലിയുടെ പോസ്റ്റ് മോർട്ടം നടത്തും.