കൊൽക്കത്ത: 2010 മുതൽ പുതിയ വിഭാഗങ്ങളെ ഒബിസിയിൽ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഭരണഘടനയുടെ ചട്ടക്കൂടിനുളളിൽ നിന്ന് സംസ്ഥാനം പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിലാണ് സംവരണം നൽകിയിട്ടുളളതെന്നും അത് തുടരുമെന്നും കോടതി ഉത്തരവിനെ വെല്ലുവിളിച്ച് മമത പറഞ്ഞു. ധുംധുമിലെ ഖാർദയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
വീടുകൾ തോറും സർവ്വെ നടത്തിയാണ് സർക്കാർ ഈ സംവരണ പട്ടിക തീരുമാനിച്ചതെന്നും മമത അവകാശപ്പെട്ടു. സർക്കാർ ഒഴിവുകൾ ലക്ഷ്യമിട്ട് ചില വിഭാഗങ്ങളെ സംവരണ പട്ടികയിലേക്ക് ഉൾപ്പെടുത്തിയ 2012 ലെ ചട്ടം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊൽക്കത്ത ഹൈക്കോടതി അത് റദ്ദാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലായിരുന്നു കോടതിയുടെ വിധി.
42 വിഭാഗങ്ങളെയാണ് 2010 മുതൽ 2012 വരെ ബംഗാൾ സർക്കാർ ഒബിസി വിഭാഗത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. നേരത്തെ 66 വിഭാഗങ്ങളായിരുന്നു ഒബസിയുടെ പരിധിയിൽ പെട്ടിരുന്നത്. പശ്ചിമബംഗാൾ പിന്നാക്ക കമ്മീഷൻ തയ്യാറാക്കിയ 1993 ലെ ചട്ടം അനുസരിച്ച് പുതിയ പട്ടികയ്‌ക്ക് രൂപം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിധിക്കെതിരെ സർക്കാർ ഉന്നത നീതിപീഠത്തെ സമീപിക്കുമെന്നാണ് മമതയുടെ പ്രതികരണം നൽകുന്ന സൂചന.