തൂവലുകളുള്ള ചില ദിനോസറുകൾക്ക് ഉരഗങ്ങളെപ്പോലെ ചെതുമ്പൽ ചർമ്മവും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി ശാസ്ത്ര ലോകം. യൂണിവേഴ്‌സിറ്റി കോളജ് കോർക്ക് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് തൂവലുകളുള്ള ദിനോസറായ സിറ്റാക്കോസോറസിനും ഉരഗത്തെപ്പോലെയുള്ള ചെതുമ്പൽ ചർമ്മം ഉണ്ടായിരുന്നുവെന്നാണ്. ഇത് ചെതുമ്പലിൽ നിന്ന് തൂവലുകളിലേക്കുള്ള പരിണാമ പരിവർത്തനത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. അയർലണ്ടിലെ പാലിയൻ്റോളജിസ്റ്റുകളാണ് ഈ കണ്ടുപിടിത്തത്തിന്റെ പിന്നിൽ.
1922-ലാണ് സിറ്റാക്കോസോറസിന്റെ ഫോസിൽ ആദ്യം കണ്ടെത്തിയത്. എന്നാൽ പുതിയതായി കണ്ടെത്തിയ ഫോസിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സിറ്റാക്കോസോറസിന്റെ ചർമ്മം എത്രമാത്രം വിചിത്രമാണെന്ന് വെളിപ്പെടുത്തുന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, 135 മുതൽ 120 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ പക്ഷികളായി പരിണമിക്കാൻ തുടങ്ങിയ സമയത്താണ് ഇത് ജീവിച്ചിരുന്നത്. തൂവലുകളാൽ പൊതിഞ്ഞിട്ടില്ലാത്ത സിറ്റാക്കോസോറസിന്റെ ഭാഗങ്ങൾ ആധുനിക ഉരഗങ്ങളുടേതിന് സമാനമായ ചർമ്മം പ്രകടമാക്കുന്നതായി ഈ പഠനം വെളിപ്പെടുത്തി.
സിറ്റാക്കോസോറസിന് അതിന്റെ വാലിൽ മാത്രമേ തൂവലുകൾ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാൽ പുതിയ ഗവേഷണം സൂചിപ്പിക്കുന്നത് ശരീരത്തിലുടനീളം അതിന്റെ ചർമ്മം തൂവലുകളുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ്. ആധുനിക പക്ഷികളുടേത് പോലെ മൃദുവായ ചർമ്മം തൂവലുകളുള്ള ഭാഗങ്ങളായി കാണപ്പെടുന്നു. അതേസമയം കഷണ്ടി സംഭവിച്ചതുപോലുള്ള ഭാഗങ്ങൾ സൂചിപ്പിക്കുന്നത് ആ ഭാഗത്ത് നേരത്തെ തൂവലുകൾ ഉണ്ടായിരുന്നതായും പിന്നീട് ഉരഗത്തിന്റെ തൊലിക്ക് സമാനമായി കട്ടിയുള്ളതായി മാറിയെന്നതുമാണ്.
ഫോസിൽ ചർമ്മം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിഞ്ഞിരുന്നില്ല. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെയാണ് ഒരു സംഘം ഗവേഷകർ സിറ്റാക്കോസോറസിന്റെ ചർമ്മത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞത്. പിന്നീട് എക്സ്-റേയും ഇൻഫ്രാറെഡ് ലൈറ്റും ഉപയോഗിച്ച് കൂടുതൽ അടുത്ത് കാണുകയും ചർമ്മത്തിന്റെ സംരക്ഷിത സെല്ലുലാർ ഘടനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. വാസ്തവത്തിൽ ഫോസിൽ ചർമ്മത്തിന്റെ രസതന്ത്രം ആശ്ചര്യപ്പെടുത്തിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് സിലിക്ക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഗ്ലാസ് പോലെ.