ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മദ്യനയ കുംഭകോണക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പങ്ക് വ്യക്തമായിരിക്കുന്നുവെന്ന് സമൃതി ഇറാനി തുറന്നടിച്ചു. മനീഷ് സിസോദിയ നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു അവർ.
” മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയ്‌ക്ക് പങ്കുണ്ടെന്ന് ഡൽഹി ഹൈക്കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നു. ആം ആദ്മി പാർട്ടി നേതാക്കൾ ചേർന്ന് ജനങ്ങളെ വഞ്ചിച്ചു. കോടികളുടെ അഴിമതി നടന്നിട്ടുള്ളതായി കോടതി കണ്ടെത്തിയിരിക്കുന്നു. 100 കോടി രൂപയുടെ അഴിമതിയാണ് മനീഷ് സിസോദിയയും അരവിന്ദ് കെജ്‌രിവാളും ഉൾപ്പെട്ട ആം ആദ്മി പാർട്ടി നടത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ വഞ്ചന ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ഞാൻ പറയുന്നു.”- സ്മൃതി ഇറാനി പറഞ്ഞു.
അഴിമതി നടത്തിയതിന് ശേഷം തെളിവുകൾ നശിപ്പിക്കാനും, മൊഴി നൽകിയവരെ ഭീഷണിപ്പെടുത്താനും സിസോദിയ ശ്രമിച്ചതായും കോടതിക്ക് ബോധ്യമായി. കോടതിയുടെ നിരീക്ഷണങ്ങൾ ഇന്ന് ജനങ്ങൾക്ക് മുമ്പാകെ പരസ്യമായിരിക്കുന്നുവെന്നും സിസോദിയ ജനങ്ങളെ കബളിപ്പിച്ചതിനുള്ള തിരിച്ചടിയാണിതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ആം ആദ്മി പാർട്ടിയെന്നായിരുന്നു മുദ്രാവാക്യം. മാറ്റത്തിന്റെ വാഗ്ദാനങ്ങളുമായി അവർ അധികാരത്തിന്റെ ഇടനാഴിയിലേക്ക് പ്രവേശിച്ചു. എന്നാൽ ഒടുവിൽ ജനങ്ങളുടെ ഖജനാവ് കൊള്ളയടിക്കുന്ന കൊള്ളക്കാരായി ആം ആദ്മി നേതാക്കൾ മാറിയെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവലിനെ മർദ്ദിച്ച സംഭവത്തിലും സ്മൃതി ഇറാനി പ്രതികരിച്ചു. ആം ആദ്മി പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് പാർട്ടി പ്രവർത്തകരുടെ പ്രവൃത്തിയെന്നും സ്മൃതി ഇറാനി തുറന്നടിച്ചു.