ന്യൂഡൽഹി: സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഭാരതം. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ നാലാം സ്ഥാനത്തേക്ക് സ്മാർട്ട് ഫോൺ ഉയർന്നു. 2023-24 സമ്പത്തിക വർഷത്തിൽ 1560 കോടി ഡോളറിന്റെ (1.3 ലക്ഷം കോടി രൂപ) മൊബൈൽ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 42 ശതമാനമാണ് വർദ്ധന. 2022 ഏപ്രിൽ മുതലാണ് സ്‌മാർട്ട്‌ഫോണുകളെ പ്രത്യേക വിഭാഗമാക്കി പരിഗണിക്കാൻ തുടങ്ങിയത്.
ഭാരതത്തിന്റെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളാണ്. വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം യുഎസിലേക്കുള്ള കയറ്റുമതി 158 ശതമാനം വർദ്ധിച്ച് 560 കോടി ഡോളറിലെത്തി. യുഎഇ (260 കോടി ഡോളർ) , നെതർലാൻഡ്‌സ് (120 കോടി ഡോളർ), യുകെ ( 110 കോടി ഡോളർ) എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെ എകദേശ കണക്ക്. ഇന്ത്യൻ സെല്ലുലാർ ആന്റ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം മൊബൈൽ ഉത്പാദനത്തിന്റെ മൂല്യം 4.1 ലക്ഷം കോടിയായി (49.16 ബില്യൺ ഡോളർ) ഉയർന്നു. ആഭ്യന്തര വിപണിയും കയറ്റുമതിയും ചേർന്നുള്ള മൊത്തം കണക്കാണിത്.
നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയാണ് സ്മാർട്ട്ഫോൺ രംഗത്തെ നേട്ടത്തിന് കാരണമായത്. നിലവിൽ ലോകത്തെ മൊബൈൽ ഉൽപ്പാദനത്തിൽ ചൈനയ്‌ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മുൻപ് ചൈന കേന്ദ്രീകരിച്ച് പ്രൊഡക്ഷൻ യൂണിറ്റുകളുണ്ടായിരുന്ന ആപ്പിൾ അടക്കമുള്ള കമ്പനികൾ ഇന്ത്യയിലേക്ക് ചുവടുമാറ്റിയതും കുതിച്ച് ചാട്ടത്തിന് വഴിവെച്ചു.ചൈന- യുഎസ് ഭൗമരാഷ്‌ട്രീയ പിരിമുറുക്കങ്ങളാണ് ബഹുരാഷ്‌ട്ര കമ്പനികളെ മാറ്റി ചിന്തിപ്പിച്ചത്.
കയറ്റുമതിയുമായി ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ ഇന്ത്യ (ഇപ്പോൾ ടാറ്റ ഇലക്‌ട്രോണിക്‌സ്), പെഗാട്രോൺ എന്നിവരാണ് രാജ്യത്തെ ആപ്പിളിന്റെ നിർമാതാക്കൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 33 ശതമാനമാണ് ആപ്പിളിന്റെ വളർച്ച. തൊട്ടുപിന്നിൽ സാംസംഗുമുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്തം ഉൽപ്പാദന മൂല്യത്തിന്റെ ഏകദേശം 30 ശതമാനമാണ് കയറ്റുമതി.