ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻമുൻ ഓസ്ട്രേലിയൻ താരങ്ങളെ സമീപിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. താനോ ബിസിസിഐയുടെ അപ്പക്സ് ബോഡിയോ ആരെയും സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ റിക്കി പോണ്ടിംഗ് പരിശീലകനാകാൻ ബിസിസിഐയുടെ ഭാഗത്ത് നിന്ന് ചർച്ചകൾ നടന്നുവെന്ന് പറഞ്ഞിരുന്നു. ഓഫർ താൻ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ ബിസിസിഐ സെക്രട്ടറി തന്നെ തള്ളിയത്.
ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ പരിശീലന കാലാവധി അവസാനിക്കും. ‘പുതിയ പരിശീലകനെ നിയമിക്കുന്നത് സൂഷ്മതയോടെ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഘടന ആഴത്തിൽ മനസിലാക്കുന്ന ഒരാളെയാണ് ഞങ്ങൾ പരിഗണിക്കുന്നത്–സെക്രട്ടറി പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയ ഒരാൾക്ക് ഇന്ത്യൻ ടീമിനെ മറ്റൊരു തലത്തിൽ എത്തിക്കാനാകും. ഇന്ത്യൻ ക്രിക്കറ്റിനെ എല്ലാ രീതിയിലും മുന്നോട്ട് നയിക്കാൻ കഴിയുന്ന ഒരാളെയാകും ഞങ്ങൾ തിരഞ്ഞെടുക്കുക. അന്താരാഷ്‌ട്ര ക്രിക്കറ്റിനെക്കുറിച്ച് പറഞ്ഞാൽ ഇന്ത്യൻ പരിശീലക ചുമതലയേക്കാൾ അഭിമാനകരമായ മറ്റൊരു റോളും ഇല്ലെന്ന് തന്നെ പറായം”—ജയ് ഷാ പറഞ്ഞു.