മാണ്ഡി: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കങ്കണ റണാവത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ സാധിച്ചതിലാണ് അവർ നന്ദിയറിയിച്ചത്. മോദിയുടെ വികസന പ്രവർത്തങ്ങളെയും കങ്കണ അഭിനന്ദിച്ചു.
“ബോളിവുഡിൽ എന്നെ പുറത്തു നിന്നുള്ളൊരു ആളായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. അവർ എന്റെ ഇംഗ്ലീഷിനെ കളിയാക്കിയിരുന്നു. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയും ലോകത്തിലെ തന്നെ ആരാധ്യനായ നേതാവ് പ്രധാനമന്ത്രി മോദിയും എന്നെയാണ് മാണ്ഡിയിലെ ജനങ്ങളുടെ ക്ഷേമത്തിനും അവരെ സേവിക്കാനുമായി തെരഞ്ഞെടുത്തിരിക്കുന്നത്. പർവതങ്ങളുടെ മകളെ അവർ ഇതിനായി തെരഞ്ഞെടുത്തു. ഹിമാചലിൽ എല്ലാ സ്ത്രീകൾക്കും ജനങ്ങൾക്കും വേണ്ടി ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ബഹുമാനപൂർവ്വം തല കുനിക്കുന്നു,” കങ്കണ പറഞ്ഞു.
ഹിമാചലിന് വേണ്ടി മോദി മുന്നോട്ട് വച്ച മൂന്ന് അജണ്ടകളാണ് റോഡുകൾ, വിദ്യാഭ്യാസം ആരോഗ്യം എന്നിവ. ഇവയിലാണ് മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ, ഗഡ്കരി ഇവരെല്ലാം പ്രവർത്തിച്ചതും അവരുടേതായ നാഴികക്കല്ലുകൾ സൃഷ്ടിച്ചതും. തെരഞ്ഞെടുക്കപ്പെട്ടാൽ താനും ഈ മൂന്ന് അജണ്ടകൾ മുൻനിർത്തി പ്രവർത്തിക്കുമെന്നും മണ്ഡലത്തിനുവേണ്ടി ആധുനിക വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും കങ്കണ പറഞ്ഞു.
നേരത്തെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി മോദി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. തൊഴിൽ മേഖലയിലും സംവരണത്തിലുമെല്ലാം സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി കൈക്കൊണ്ട നയങ്ങളെ കടന്നാക്രമിച്ച മോദി, പ്രതിപക്ഷം വികസനത്തിന്റെ വാതിലുകൾ ജനങ്ങൾക്ക് മുൻപിൽ കൊട്ടിയടയ്‌ക്കുകയാണെന്ന് ആരോപിച്ചു.