അർഹിച്ച വിജയം! സുരേഷ് ഗോപിയുടെ മിന്നും പ്രകടനത്തെ ഓരോ തൃശൂരുകാരനും വിശേഷിപ്പിക്കുന്നതിങ്ങനെ.. അതിലുപരി കേരളത്തിന് ആദ്യമായി ബിജെപിയുടെ ലോക്സഭാംഗം പിറക്കുന്നത് സുരേഷ് ഗോപിയുടെ വിജയത്തിലൂടെ ആണെന്നതും നേട്ടത്തിന് ഇരട്ടി മധുരം നൽകുന്നു. വോട്ടെണ്ണൽ ആരംഭിച്ച് 4 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലീഡ് നില 50,000 ആയി ഉയർത്താൻ സുരേഷ് ഗോപിക്ക് കഴിഞ്ഞതോടെ തൃശൂരിലെ വിജയം ബിജെപി ഉറപ്പിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു ഘട്ടത്തിലും സുരേഷ് ഗോപിയുടെ ലീഡ് നിലയിൽ വെല്ലുവിളി ഉയർത്താൻ എൽഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞിരുന്നില്ല. ആദ്യാവസാനം സുരേഷ് ഗോപി ആധിപത്യം പുലർത്തി.
ഈ വിജയം നേരത്തെ മണത്തറിഞ്ഞ യുഡിഎഫ്, സിറ്റിംഗ് എംപിയെ തട്ടി, അങ്കത്തട്ടിലേക്ക് കെ. മുരളീധരനെ കൊണ്ടുവന്നെങ്കിലും, സഹോദരി പദ്മജ വേണുഗോപാലിന്റെ പ്രവചനം പോലെ, അതിദാരുണമായ പരാജയം തന്നെയായിരുന്നു മുരളീധരനെ കാത്തിരുന്നത്. ഒരുപക്ഷെ വടകരയിൽ തുടർന്നിരുന്നുവെങ്കിൽ മുരളീധരന് എംപി സ്ഥാനം നഷ്ടപ്പെടാതെയെങ്കിലും നോക്കാമായിരുന്നുവെന്നും പദ്മജ സൂചിപ്പിച്ചിരുന്നു.
“തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയാ..” – നടി നിമിഷാ വിജയന്റെ വാക്കുകളെ സൈബർ സഖാക്കൾ വൈറലാക്കിയപ്പോൾ, ട്രോളുകൾക്ക് മേൽ ട്രോളുകൾ കൊണ്ട് മൂടി “തൃശൂർ ഇങ്ങെടുക്കുവാ” സോഷ്യൽ മീഡിയ കീഴടക്കിയപ്പോൾ, മാദ്ധ്യമപ്രവർത്തകയുടെ ആരോപണങ്ങളെ വാഴ്‌ത്തിപ്പാടി സ്ത്രീവിരുദ്ധനെന്ന് മുദ്രകുത്തിയപ്പോൾ, മാതാവിന് കൊടുത്ത കിരീടത്തിൽ പൊന്നില്ലെന്ന് പരിഹസിച്ചപ്പോൾ, സുരേഷ് ഗോപിയെ അടിച്ചമർത്തിയെന്ന ആത്മവിശ്വാസത്തിൽ കേരളത്തിലെ ഇടുതവലതു മുന്നണികൾ പര്സപരം ആശ്വസിച്ചു. സുരേഷ് ഗോപിക്ക് നേരെ ഉയർത്തിയ എല്ലാ അശ്ലീല പരാമർശങ്ങൾക്കും ജൂൺ നാല് വരെ മാത്രമാണ് ആയുസെന്നറിയാതെ, അവർ വിദ്വേഷം തുടർന്നു. എല്ലാതിനുമുപരി, ഇത് ഖേരളമാണ്, ഇവിടെ കാവിക്കൊടികൾ പാറുകയില്ലെന്ന് ഘോരഘോരം പ്രസംഗിച്ച ഓരോരുത്തർക്കും ലഭിച്ച കരണത്തടി കൂടിയായി മാറിയിരിക്കുകയാണ് കേരളത്തിലെ എൻഡിഎയുടെ വിജയം.















