തൃശൂർ: കേരളത്തിലെ ആദ്യ എൻഡിഎ എംപിയാകാൻ സുരേഷ് ഗോപിയൊരുങ്ങുമ്പോൾ ആവേശത്തിലാണ് തൃശൂരുകാർ. നഗരത്തിലെങ്ങും മധുരവിതരണവും ആഘോഷവും നടക്കുകയാണ്. ബിജെപി പ്രവർത്തകരേക്കാൾ പൊതുജനങ്ങളാണ് സുരേഷ് ഗോപിയുടെ വിജയത്തിൽ പങ്കാളികളാകുന്നത്.
ദശാബ്ദങ്ങളോളം ഭംഗിയായി നടന്ന തൃശൂർ പൂരത്തെ അലങ്കോലമാക്കിയതിന് ജനങ്ങൾ നൽകിയ മറുപടി കൂടിയാണ് സുരേഷ് ഗോപിയുടെ വിജയമെന്ന് തൃശൂരുകാരുടെ പ്രതികരണം. ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനിടെ പ്രതികരിക്കുകയായിരുന്നു അവർ.
പാറമേക്കാവും തിരുവമ്പാടിയും അതിമനോഹരമായി നടത്തിയിരുന്ന വെടിക്കെട്ട് പോലും അലങ്കോലമായി. തൃശൂർ പൂരത്തിന് കളങ്കം വരുത്തിയ രാഷ്‌ട്രീയ നേതാക്കൾക്ക് നൽകുന്ന മറുപടിയാണ് സുരേഷ് ഗോപിയുടെ വിജയം. ബിജെപി പ്രവർത്തകർ മാത്രമല്ല സുരേഷ് ഗോപിക്ക് ഒപ്പം നിന്നത്, എൽഡിഎഫിനും യുഡിഎഫിനും ഇത്രകാലം വോട്ട് ചെയ്തവർ ഇത്തവണ ബിജെപിക്ക് ഒപ്പം നിന്നു. മാറ്റം ആഗ്രഹിച്ച് കൊണ്ടാണ് അത് ചെയ്തത്. മാറ്റത്തിനൊരു വോട്ട് എന്നത് കൂടിയായിരുന്നു തൃശൂരുകാരുടെ നയം. തൃശൂർ എടുക്കുമെന്ന് മാത്രമല്ല, ഹൃദയത്തിലേക്ക് ഏറ്റെടുക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞതെന്നും ജനങ്ങൾ ഓർമിപ്പിച്ചു.
ഇത്തവണത്തെ തൃശൂർ പൂരം ചരിത്രത്തിലാദ്യമായി മുടങ്ങിയിരുന്നു. വിശ്വപ്രസിദ്ധമായ വെടിക്കെട്ട് മണിക്കൂറുകളോളം വൈകി. പൊലീസിന്റെ ഭാഗത്ത് നിന്നും പൂരം നടത്തിപ്പിൽ ഗുരുതര വീഴ്ചയാണുണ്ടായത്. തൃശൂരം നടത്തിപ്പിൽ പാളിച്ചകൾ സംഭവിച്ചപ്പോൾ ഇടതുവലതു മുന്നണികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളും നടന്നിരുന്നില്ല. സമവായത്തിനായി സുരേഷ് ഗോപി നടത്തിയ ചർച്ചകൾ ഗുണം ചെയ്യുകയും മുടങ്ങിയ പൂരം പുനരാരംഭിക്കുകയുമായിരുന്നു.















