കൊച്ചി: സുരേഷ് ഗോപിയെ താറടിക്കാൻ ശ്രമിച്ചവർ പല മാദ്ധ്യമങ്ങളെന്നും ഓർമിപ്പിച്ച് ഗോകുൽ സുരേഷ്. പിതാവിന്റെ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ മകൻ ഇത്തരത്തിൽ പ്രതികരിച്ചത്.
അച്ഛന്റെ വിജയത്തിൽ സന്തോഷമുണ്ട്. മാദ്ധ്യമപ്രവർത്തകരായ പലരും അച്ഛനെ താറടിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനെയെല്ലാം മറികടന്ന് അദ്ദേഹം ഇവിടെ വരെയെത്തിയെന്നുള്ളതാണ് സന്തോഷം നൽകുന്ന കാര്യം. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും അദ്ദേഹം പ്രവർത്തിക്കും. നല്ലത് ചെയ്യും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കിടയിൽ എന്തെങ്കിലും മോശം കാര്യങ്ങൾ സംഭവിച്ചാൽ അക്കാര്യത്തെ മാത്രം പ്രത്യേകം എടുത്തുകാണിക്കാനുള്ള വ്യഗ്രത അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും മാദ്ധ്യമങ്ങളുടെ കാണിക്കണമെന്ന് ഗോകുൽ അഭിപ്രായപ്പെട്ടു.
കാമറ പിടിച്ച് ഇപ്പോൾ മുന്നിൽ നിൽക്കുന്നവർ തന്നെയാണ് നെഗറ്റീവ് കണ്ടന്റുകളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ചാനൽ കണ്ടന്റ് ഇടുന്നു, അതിൽ നിന്നും പല ഭാഗങ്ങളെടുത്ത് വിവിധ വീഡിയോകളാക്കി മറ്റ് ചാനലുകാർ പോസ്റ്റ് ചെയ്യുന്നു. എന്നിട്ട് സുരേഷ് ഗോപിയെ ചവിട്ടി കീറും, വലിച്ചുകീറും, ചീത്ത വിളിപ്പിക്കും, അതിനായി ഉതകുന്ന തലക്കെട്ടും നൽകിയിട്ടുണ്ടാകും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോൾ അതിന്റെ ഒറിജിനൽ കണ്ടന്റ് നൽകിയവർ മുന്നോട്ട് വരികയോ, സുരേഷ് ഗോപി പറഞ്ഞ കാര്യമെന്താണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല. ഇത്തരത്തിലുള്ള നട്ടെല്ലില്ലായ്മ പല മാദ്ധ്യമങ്ങൾക്കും ഉണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ഇതിലൂടെ സഞ്ചരിക്കുക എന്നുള്ളത് മാത്രമാണ് പോംവഴിയെന്നറിയാം.
സുരേഷ് ഗോപിയെ തെറി വിളിപ്പിക്കാൻ സോഷ്യൽ മീഡിയയും മുന്നിലായിരുന്നു. നല്ലത് പറയാനും പിന്തുണയ്‌ക്കാനും ചിലരുണ്ടായിരുന്നെങ്കിലും അവർ ചെറിയൊരു കൂട്ടം മാത്രമായി ഒതുങ്ങി. സുരേഷ് ഗോപിയെ മോശം പറയാനും തെറി വിളിപ്പിക്കാനും കച്ചകെട്ടി ഇറങ്ങിയവരായിരുന്നു കൂടുതലും. അതൊരു പക്ഷെ അവരുടെ അജണ്ടയാകും. ഇപ്പോൾ സുരേഷ് ഗോപി ജയിച്ച് വന്നപ്പോൾ അദ്ദേഹത്തെ വേദനിപ്പിച്ച ചാനലുകാർ തന്നെ പിന്തുണയ്‌ക്കാൻ ഒരുപക്ഷെ ശ്രമിക്കാം. മാദ്ധ്യമങ്ങൾ ഒരാളെ താറടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തുടരുക തന്നെ ചെയ്യും. അങ്ങനെ അടിച്ചമർത്തി കൊല്ലാൻ ശ്രമിച്ചതിനെ അതിജീവിച്ച് അയാൾ വിജയിച്ച് വന്നാൽ ഈ വേദനിപ്പിച്ചവർ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നതാണ് വാസ്തവം. വ്യാജമായ യാഥാർത്ഥ്യത്തിലാണ് നാം ജീവിക്കുന്നതെന്നും ഗോകുൽ സുരേഷ് പറഞ്ഞു.















