യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ജർമ്മനിക്ക് വമ്പൻ ജയം. സ്‌കോട്ട്‌ലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ജർമ്മനി തങ്ങളുടെ വരവ് ഗംഭീരമാക്കിയത്. സ്‌കോട്‌ലൻഡിന് മേൽ സമ്പൂർണ ആധിപത്യം നേടിയ ആതിഥേയർ മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ വലകുലുക്കി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്‌കോട്ട്‌ലൻഡിന് വഴങ്ങേണ്ടി വന്നു.
പത്താം മിനിറ്റിൽ ഫ്ളോറിയൻ വിർട്‌സിന്റെ തകർപ്പൻ ഷോട്ടിലൂടെ സ്‌കോർ 1-0. 19-ാം മിനിറ്റിൽ മുസിയാലയിലൂടെ രണ്ടാമത്തെ ഗോളും വന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കെയ് ഹാവെർട്‌സ്, 68-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗ്, രണ്ടാംപകുതിയിൽ അനുവദിച്ച ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ എംറെ കാൻ (90+3) എന്നിവരാണ് ജർമ്മനിയുടെ വിജയശിൽപികൾ. അന്റോണിയോ റൂഡിഗറുടെ സെൽഫ് ഗോളാണ് സ്‌കോട്ട്‌ലൻഡിന് ആശ്വസിക്കാൻ വകയുണ്ടാക്കിയത്.
ആദ്യ പകുതിയുടെ അവസാനം പെനാൽറ്റി കിക്കിലൂടെയും ജർമ്മനി ലക്ഷ്യം കണ്ടു. സ്‌കോട്ടിഷ് സെന്റർ ബാക്ക് റയാൻ പോർട്ടിയസ് ഇൽകെ ഗുണ്ടോഗനെ ഫൗൾ ചെയ്തതിനാണ് ആതിഥേയർക്ക് പെനാൽറ്റി ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാൽറ്റിയും റയാൻ പോർട്ടിയസിന് ചുവപ്പുകാർഡും നൽകിയത്.
യൂറോകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജർമ്മൻ താരമെന്ന നേട്ടം 21-കാരനായ ഫ്‌ളോറിയൻ വിർട്‌സിന് സ്വന്തമായി. റയാൻ പോർട്ടിയസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ രണ്ടാംപകുതിയിൽ പത്ത് പേരുമായിട്ടാണ് സ്‌കോട്ട്‌ലൻഡ് കളിച്ചത്.















