ലക്നൗ: അനധികൃത ഖനന കേസിൽ ബിഎസ്പി നേതാവ് മുഹമ്മദ് ഇക്ബാലിന്റെ 4,440 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അബ്ദുൾ വാഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ട്രസ്റ്റിന് കീഴിൽ സഹാറൻപൂരിൽ പ്രവർത്തിക്കുന്ന ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയുടെ 121 ഏക്കർ സ്ഥലവും കെട്ടിട സമുച്ചവും ഇതിൽ ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമാണ് നടപടി.
സഹാറൻപൂരിൽ വിവിധ പേരുകളിൽ പ്രവർത്തിച്ചിരുന്ന ഖനന സ്ഥാപനങ്ങൾ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇഡി കണ്ടെത്തി. ലൈസൻസില്ലാതെയായിരുന്നു മിക്കതിന്റേയും പ്രവർത്തനം. ആദായ നികുതി രേഖകളിൽ തുച്ഛമായ വരുമാനമായിരുന്നു സ്ഥാപനങ്ങൾ കാണിച്ചിരുന്നത്.
അനധികൃ ഖനനത്തിലൂടെ ലഭിക്കുന്ന പണം സഹരൻപൂരിലെ അബ്ദുൾ വഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ 500 കോടിയിലധികം രൂപ ഭൂമി വാങ്ങുന്നതിനും സർവകലാശാലയുടെ നിർമാണത്തിനും ഉപയോഗിച്ചു. ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ 4,439 കോടി രൂപയാണ് പ്രസ്തുത വസ്തുവിന്റെ നിലവിലെ വിപണി മൂല്യം. ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റികളെല്ലാം മുഹമ്മദിന്റെ കുടുംബാംഗങ്ങളാണ്.
നിലവിൽ പ്രതി മുഹമ്മദ് ഇക്ബാൽ ഒളിവിലാണ്. ഇയാളുടെ നാല് മക്കളും സഹോദരനും ഒന്നിലധികം കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.















