ന്യൂഡൽഹി: രാജ്യത്ത് നാൽപത് വയസിന് താഴെയുള്ളവരിൽ അർബുദബാധ ഉയരുന്നതായി റിപ്പോർട്ട്. മാറിയ ജീവിതശൈലിയാണ് യുവാക്കൾക്കിടയിൽ കാൻസർ വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രോസസ്ഡ് ഫുഡ്, ടുബാക്കോ, മദ്യം, വ്യായാമരഹിത ജീവിതം, അമിതവണ്ണം, സമ്മർദ്ദം എന്നിവയാണ് കാൻസറിലേക്ക് നയിക്കുന്നതിനുള്ള പ്രാഥമിക കാരണങ്ങളായി വിലയിരുത്തുന്നത്. പരിസ്ഥിതി മലിനീകരണവും മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്.
രാജ്യത്തെ സുപ്രധാന നഗരങ്ങളിൽ എല്ലാം തന്നെ ഉയർന്ന മലിനീകരണതോതാണുള്ളത്. ഇത് പലവിധത്തിലുള്ള കാൻസറിലേക്കും നയിക്കാൻ കാരണമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വായു-ജല മലിനീകരണം മൂലം മനുഷ്യ ശരീരത്തിലേക്ക് അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങൾ പ്രവേശിക്കുന്നു. ഇത് കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
രാജ്യത്തെ യുവാക്കളിൽ കാൻസർ സാധ്യത ഉയർത്തുന്നതിനുള്ള പ്രധാന കാരണം ജീവിതശൈലിയാണ്. Ultra-processed ഭക്ഷണങ്ങൾ ശീലമാക്കുന്നതും ഉദാസീനമായ ജീവിതരീതിയും യുവാക്കൾക്കിടയിൽ അർബുദത്തിന് കാരണമാകുന്നു. കൂടുതൽ നേരം ഇരിക്കുക, കിടക്കുക, വ്യായാമം ചെയ്യാതിരിക്കുക എന്നീ കാര്യങ്ങൾ ആരോഗ്യത്തെ ക്ഷയിപ്പിക്കുക മാത്രമല്ല, മറിച്ച് അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ കേസുകളിൽ 20 ശതമാനവും 40 വയസിന് താഴെയുള്ളവരിലാണ്. ഇതിൽ 60 ശതമാനവും പുരുഷന്മാരാണ്. ടുബാക്കോ, മദ്യം എന്നിവ കൂടുതലായും പുരുഷന്മാർ ശീലമാക്കിയതാണ് ഇതിന് കാരണം.
Ultra-processed ആഹാരങ്ങൾ കഴിക്കുകയും അനാരോഗ്യകരമായ പദാർത്ഥങ്ങൾ ശീലമാക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നയാളുടെ ആരോഗ്യം അപകടത്തിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യപരമായ ഡയറ്റുകൾ സ്വീകരിച്ച് വ്യായാമം ശീലമാക്കുക എന്നത് മാത്രമാണ് അപകടകരമായ ഈ ജീവിതശൈലിയിൽ നിന്ന് രക്ഷനേടാനുള്ള ഏക പോംവഴി.















