ബെംഗളൂരു: കർണ്ണാടകയിൽ പാനിപൂരിക്ക് പിന്നാലെ ഷവർമയിലും ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരികൾ. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തിയിയിരുന്നു. ഇതിന് പിന്നാലൊണ് റിപ്പോർട്ട് പുറത്ത് വന്നത്. നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിന്നുള്ള ഷവർമ സാമ്പിളുകളാണ് അധികൃതർ ലാബിൽ പരിശോധിച്ചത്. ഇതിൽ മിക്ക സാമ്പിളുകളും ഗുണനിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി.
ഷവർമയുടെ സാമ്പിളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രത്യേക തരം യീസ്റ്റിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കബാബുകളിൽ കൃത്രിമ ഫുഡ് കളറിംഗിന്റെ ഉപയോഗത്തിന് ദിവസങ്ങൾക്ക് മുമ്പ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷവർമയുടെ ഗുണനിലവാരം പരിശോധിച്ചത്.
ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഫുഡ് കളറിംഗ് ഏജൻ്റ് റോഡാമൈൻ-ബി കർണാടക സർക്കാർ ഇതിനകം നിരോധിച്ചിരുന്നു. വിൽപ്പനക്കാർ ഭക്ഷണശാലകളിൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.