എല്ലാ കള്ളന്മാരും പട്ടിണിപ്പാവങ്ങളാവണം എന്നില്ല, കോടികളുടെ ആസ്തിയുള്ള മോഷ്ടാക്കളും നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്ന വാർത്തയാണ് ഗുജറാത്തിൽ നിന്ന് വരുന്നത്.
വിദഗ്ധമായി, തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ചകൾ നടത്തിയ അനുഭവ സമ്പത്ത് കൈമുതലാക്കിയിട്ടുള്ള കള്ളൻ.. രോഹിത് കനുഭായ് സോളാങ്കിയെന്ന മോഷ്ടാവിനെ ഗുജറാത്തിലെ വാപിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വലയിലാവുകയായിരുന്നു സോളാങ്കി. ആരുംകൊതിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന മോഷ്ടാവിന്റെ കഥകൾ കേട്ട് ഗുജറാത്ത് പൊലീസ് പോലും അമ്പരന്നുപോയി.
മുംബൈയിലെ മുംബ്ര ഏരിയയിലാണ് മോഷ്ടാവിന്റെ താമസം. ഒരു കോടിയുടെ ഫ്ളാറ്റിൽ ആർഭാട ജീവിതം. ഔഡി കാറാണ് സ്വന്തമായുള്ളത്. ഇതിനോടകം 19 വൻ കവർച്ചകളാണ് നടത്തിയിട്ടുള്ളതെന്നും സോളാങ്കി കുറ്റസമ്മതം നടത്തി. വൽസാദിൽ മൂന്ന്, സൂറത്തിൽ ഒന്ന്, പോർബന്തറിൽ ഒന്ന്, സെൽവാളിൽ ഒന്ന്, തെലങ്കാനയിൽ രണ്ട്, ആന്ധ്രയിൽ രണ്ട്, മധ്യപ്രദേശിൽ രണ്ട്, മഹാരാഷ്‌ട്രയിൽ ഒന്ന് എന്നിങ്ങനെയായിരുന്നു മോഷണം.
വിവിധ സംസ്ഥാനങ്ങളിൽ തങ്ങാറുള്ള സോളാങ്കി നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ്. പേര് മാറ്റി പരിചയപ്പെടുത്തി യുവതികളുമായി അടുപ്പം സ്ഥാപിക്കുന്ന രീതിയും ഇയാൾക്കുണ്ട്. കവർച്ചയ്‌ക്ക് വേണ്ടി നഗരങ്ങളിലെത്തുന്ന ഇയാൾ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് തങ്ങാറുള്ളത്. ഫ്ളൈറ്റിലാണ് യാത്ര. നഗരത്തിൽ കറങ്ങുന്നത് മുഴുവൻ ഹോട്ടൽ കാബുകളിലായിരിക്കും. മോഷണം നടത്തേണ്ട സ്ഥലം പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് കാബിലൂടെയുള്ള നഗരം കാണൽ യാത്ര.
മുംബൈയിലെ ഡാൻസ് ബാറുകളിലും നിശാക്ലബ്ബുകളിലും സ്ഥിരം സാന്നിധ്യമാണ് സോളാങ്കി. മയക്കുമരുന്നിന് അടിമയായ ഇയാൾ പ്രതിമാസം ഒന്നരലക്ഷം രൂപയാണ് ലഹരിക്ക് വേണ്ടി ചെലവാക്കുന്നതെന്നും പൊലീസ് പറയുന്നു.















