മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദ്ദനമേറ്റതായി പരാതി. ഭർത്താവ് മുഹമ്മദ് ഫായിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ മൊബൈൽ ഫോണിന്റെ ചാർജറും കൈയും ഉപയോഗിച്ച് മർദ്ദിച്ചെന്നും മർദ്ദനത്തിൽ കേൾവി ശക്തി പൂർണമായും തകരാറിലായെന്നും നട്ടെല്ലിന് ചതവേറ്റതായും പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. സംശയരോഗിയായ ഇയാൾ സ്ത്രീധനത്തിന്റെ പേരിലും യുവതിയെ മർദ്ദിച്ചിരുന്നു.
”കല്യാണം കഴിഞ്ഞ് വിരുന്നിന് വന്ന് പോയപ്പോഴാണ് ഭർത്താവിന് സംശയം തോന്നുന്നത്. മൊബൈലിന്റെ ചാർജറും കൈയും ഉപയോഗിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ ചെവിയുടെ പാടപൊട്ടി കേൾവി ശക്തി നഷ്ടമായി. നാല് ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയി. എന്താണ് പറ്റിയതെന്ന് അവർ ചോദിച്ചപ്പോൾ ബാത്ത്‌റൂമിൽ വീണെന്നാണ് അവരോട് പറഞ്ഞത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ മൂന്ന് ഡോക്ടർമാരെയാണ് മകളെ കാണിച്ചത്. ചെവിയുടെ പാടപൊട്ടി, നട്ടെല്ലിന് ചതവ്, ദേഹമാസകലം മുറിവുണ്ട് എന്നൊക്കെയാണ് ഡോക്ടർമാർ പറഞ്ഞത്. ആരൊടെങ്കിലും പറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ”- യുവതിയുടെ അമ്മ പറഞ്ഞു.
2024 മെയ് 2നായിരുന്നു വേങ്ങര സ്വദേശിയായ യുവതിയുടെയും മുഹമ്മദ് ഫായിസിന്റെയും വിവാഹം. മർദ്ദനം രൂക്ഷമായതോടെ 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് കേസ് വേങ്ങര പൊലീസിന് കൈമാറി. എന്നാൽ ഇതുവരെയും ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്.















