ആലപ്പുഴ: ഇരുന്നൂറോളം കേസുകളിൽ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവ് പക്കി സുബൈറിനെ തന്ത്രപരമായി കുടുക്കി മാവേലിക്കര പൊലീസ്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് അതിസാഹസികമായാണ് കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറിനെ പിടികുടിയത്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ മോഷണങ്ങളെ തുടർന്ന് പൊലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ ആയത്.
ജയിലിൽ നിന്ന് ഇറങ്ങി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ കടകളുടെ പൂട്ട് കുത്തി തുറന്ന് ഇരുന്നൂറോളം തവണ ഇയാൾ മോഷണം നടത്തിയിരുന്നു. കഴിഞ്ഞദിവസം വളഞ്ഞവഴി തീരദേശ റോഡിലെ സ്ഥാപനത്തിൽ നടന്ന മോഷണത്തിന് പിന്നിലും പക്കി സുബൈറാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഇവിടുത്തെ നിരീക്ഷണ കാമറയിൽ പക്കി സുബൈറിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ശൂരനാട് കുഴുവിള വടക്കേതിൽ സുബൈറാണ് പക്കി സുബൈർ എന്ന് അറിയപ്പെടുന്നത്.















