പാരീസ്: സെയിൻ നദിയിൽ മാലിന്യം നിറഞ്ഞിരിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെ അസാധാരണ നടപടിയുമായി മേയർ ആൻ ഹിഡാൽഗോ. നദിയിലെ മാലിന്യമെല്ലാം നീക്കം ചെയ്തുവെന്ന് ഭരണകൂടം അറിയിച്ചിട്ടും പ്രതിഷേധങ്ങളും വിമർശനങ്ങളും അണയാതായപ്പോഴാണ് മാലിന്യമില്ലെന്ന് തെളിയിക്കാൻ മേയർ നേരിട്ടെത്തിയത്. മലിനജലമാണെന്ന് പറയപ്പെടുന്ന സെയിൻ നദിയിൽ നീന്തിക്കാണിച്ചായിരുന്നു മേയറുടെ മറുപടി.
പാരീസ് ഒളിമ്പിക്സ് 2024ൻറെ ഉദ്ഘാടന ചടങ്ങിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെയാണ് മേയറുടെ നീക്കം. ഒളിമ്പിക്സിലെ നീന്തൽ മത്സരങ്ങൾക്ക് വേദിയാകുന്ന നദിയാണ് സെയിൻ. എന്നാൽ നദി മലിനപ്പെട്ടുവെന്നും മനുഷ്യർക്ക് ഇറങ്ങാൻ സാധിക്കുന്ന അവസ്ഥയിൽ അല്ലെന്നും ആരോപണം ഉയർന്നു. നദി ശുചീകരിക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ മേയർ ജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നദി ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്വാളിറ്റി ടെസ്റ്റിൽ പലപ്പോഴും പരാജയപ്പെടുകയും ചെയ്തിരുന്നു. ഒടുവിലാണ് ഇന്നുകാണുന്ന രീതിയിലേക്ക് സെയിൻ നദിയെത്തിയത്.
നദീതടത്തിൽ നോക്കിനിൽക്കുന്ന നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കിയാണ് ബുധനാഴ്ച രാവിലെ സെയിൻ നദിയിൽ നീന്തിത്തുടിച്ച് മേയർ മറുപടി നൽകിയത്. മേയറോടൊപ്പം പാരീസ് 2024 ഗെയിംസ് തലവൻ ടോണി എസ്താംഗ്വേറ്റ് നദിയിലിറങ്ങി നീന്തിയിരുന്നു.















