ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി . ഇന്ന് രാവിലെയാണ് അദ്ദേഹം തിരുപ്പതി ബാലാജിയെ കണ്ടുവണങ്ങിയത്. “രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു. രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ ഭഗവാന്റെ അനുഗ്രഹം തേടി,” ദർശനത്തിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ നിതിൻ ഗഡ്കരി പറഞ്ഞു.
കഴിഞ്ഞ ജൂൺ 30ന് ശ്രീലങ്കൻ നീതിന്യായ, ജയിൽ വകുപ്പ് മന്ത്രി വിജയദാസ രാജപക്സെയും അദ്ദേഹത്തിന്റെ കുടുംബവും ക്ഷേത്രത്തിലെത്തി ദർശനംനടത്തിയിരുന്നു. ജൂൺ 15 ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. കേന്ദ്രമന്ത്രിയായി അധികാരമേറ്റ ശേഷം തിരുപ്പതിയിലെത്തിയ കുമാരസ്വാമി കാര്യക്ഷമമായി പ്രവർത്തിക്കാൻ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയതായി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ വിഷ്ണുഭഗവാന്റെ അവതാരമായ വെങ്കിടേശ്വരന്റെ സ്വയംഭൂ പ്രതിഷ്ഠയാണുള്ളതെന്നാണ് വിശ്വാസം.ദക്ഷിണേന്ത്യയിലെ പ്രശസ്തവും പുരാതനവുമായ തിരുപ്പതി ബാലാജി ക്ഷേത്രം വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും പ്രതീകം കൂടിയാണ്. ക്ഷേത്രത്തിന്റെ സമ്പന്നമായ ചരിത്രവും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും ഭാരതത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഭക്തരെ തിരുപ്പതിയിലേക്ക് എത്തിക്കുന്ന പ്രത്യേകതകളാണ്.















