ന്യൂഡൽഹി: മുൻവിദേശകാര്യമന്ത്രി നട്‌വർ സിംഗിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്രത്തിന്റെയും വിദേശനയത്തിന്റെയും ലോകത്തിന് സമ്പന്നമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് നട്‌വർ സിംഗെന്ന് മോദി പറഞ്ഞു.
“ശ്രീ നട്‌വർ സിംഗ് ജിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. നയതന്ത്ര, വിദേശനയ മേഖലകളിൽ സമ്പന്നമായ സംഭാവനകൾ അദ്ദേഹം നൽകി. അദ്ദേഹത്തിന്റെ ബുദ്ധി വൈഭവവും എഴുത്തുകളും പ്രശസ്തമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു,” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മുൻവിദേശകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ നട്‌വർ സിംഗ് കഴിഞ്ഞ ദിവസം രാത്രിയാണ് അന്തരിച്ചത്. 93 വയസായിരുന്നു. നീണ്ട നാളായി അസുഖബാധിതനായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുളള മേദാന്ത ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ലോധി റോഡ് ശ്‌മശാനത്തിൽ നടക്കും.യുപിഎ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിൽ 2004 മുതൽ 2005 വരെ വിദേശകാര്യമന്ത്രിയായിരുന്നു. 1984 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.















