രാജ്യത്തെ നടുക്കിയ വേദനാജനകമായ സംഭവമായ കാണ്ഡഹാർ ഹൈജാക്കുമായി ബന്ധപ്പെട്ട ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക് എന്ന വെബ് സീരീസാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് . ഇപ്പോഴിതാ വെബ് സീരീസിന് മുൻപ് തന്നെ ഹൈജാക്കുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മലയാള ചിത്രവും , അതിനെ കുറിച്ചുള്ള വിവരങ്ങളുമാണ് വൈറലാകുന്നത് . 2010 ലാണ് മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രം പുറത്ത് വന്നത് . മോഹൻലാൽ പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ അമിതാഭ് ബച്ചനും എത്തിയിരുന്നു. എന്നാൽ പ്രതിഫലമൊന്നും വാങ്ങാതെയാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ അമിതാഭ് ബച്ചൻ എത്തിയത് .
തനിക്ക് പ്രതിഫലം നൽകാൻ മേജർ രവിയും , മോഹൻലാലും എത്തിയതായും എന്നാൽ താൻ അത് കൈപ്പറ്റിയില്ലെന്നും അമിതാഭ് ബച്ചൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറഞ്ഞിരുന്നു.
“അവർ (മോഹൻലാലും രവിയും) എന്നെ കാണാനും ഔദ്യോഗികമായി ഒപ്പിടാനും പണമിടപാടുകൾ നടത്താനും വന്നിരുന്നു. ഹാ..!! പേയ്മെൻ്റുകൾ? ഫീസ്? പ്രതിഫലം? മൂന്ന് ദിവസത്തെ അതിഥി വേഷത്തിന്? മോഹൻലാലിനൊപ്പം, ഞാൻ എപ്പോഴും ഏറ്റവും ബഹുമാനിക്കുന്ന മോഹൻലാലിനൊപ്പം? ഇല്ല. ഇത്തരം കാര്യങ്ങൾക്ക് ഞാൻ പണം വാങ്ങാറില്ല. “ – അമിതാഭ് ബച്ചൻ കുറിച്ചത് ഇങ്ങനെയാണ്.
‘ഞാൻ അദ്ദേഹത്തിന്റെ വാഗ്ദാനം വിനയപൂർവ്വം നിരസിച്ചു. വീട്ടിൽ ഉണ്ടാക്കിയ ചായ കൊടുത്തു, കൈ കുലുക്കി, കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. ‘ – എന്നും അദ്ദേഹം പറഞ്ഞു.















