നടൻ ജയസൂര്യക്കെതിരായ കേസിൽ നിന്ന് പിന്മാറാൻ പല ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടെന്ന് പരാതിക്കാരി. ഭീഷണിയുടെ സ്വരമല്ല, പക്ഷേ സമ്മർദ്ദം ചൊലുത്തുന്നുണ്ട്. പണം ആവശ്യമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പുരുഷന്മാരും സ്ത്രീകളും ഫോണിൽ വിളിക്കാറുണ്ടെന്നും നടി പറഞ്ഞു.
‘പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടോ എന്നാണ് വിളിക്കുന്നവർ ചോദിക്കുന്നത്. ജയസൂര്യയുടെ വലിയൊരു സിനിമയിറങ്ങാൻ പോകുകയാണ്. ആ സിനിമയെ ഈ കേസ് ബാധിക്കില്ലേയെന്നും ചിലർ പറയുന്നു. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകും. സ്നേഹത്തോടെയാണ് ഫോണിൽ സംസാരിക്കുന്നത്. മാദ്ധ്യമങ്ങളാണ് എനിക്കുള്ള പിന്തുണ’. മാദ്ധ്യമങ്ങളെ ഇനി കാണരുതെന്നും ഫോണിൽ വിളിച്ചവർ പറഞ്ഞതായി യുവതി പറഞ്ഞു.
സിനിമാ മേഖലയിൽ ഒരുപാട് മോശം കാര്യങ്ങൾ കണ്ടിട്ടുണ്ട്. അത് വരും ദിവസങ്ങളിൽ തുറന്നുപറയും. ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. പൊലീസിനോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. അവിടെ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യം നടന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരമൊരു കാര്യത്തിന് മാദ്ധ്യമശ്രദ്ധ നേടിയേടുക്കേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു.















