തിരുവനന്തപുരം: സിനിമാ മേഖലയിൽ തുല്യവേതനം നൽകുന്നത് അസാധ്യമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അസോസിയേഷൻ കത്ത് നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നിർമാതാക്കളുടെ സംഘടന നിലപാടറിയിച്ചത്.
തുല്യവേതനം നൽകണമെന്നത് ബാലിശവാദമാണെന്നും അപ്രായോഗികമാണെന്നും അസോസിയേഷൻ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് മലയാള സിനിമയിലെ ഒരു സംഘടന നിലപാട് വ്യക്തമാക്കി മുന്നോട്ട് വരുന്നത്. വിപണി മൂല്യവും സർഗാത്മക മികവും കണക്കാക്കി നിർമാതാക്കളാണ് പ്രതിഫലം നിശ്ചയിക്കുക. പുരുഷന്മാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്ത്രീകൾ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.
കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൂടാതെ ഹേമ കമ്മിറ്റിയെയും അസോസിയേഷൻ വിമർശിച്ചു. സിനിമയിൽ സജീവമായ വ്യക്തികളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ കൂടുതൽ ഫലപ്രദമായ റിപ്പോർട്ട് പുറത്തിറക്കാമായിരുന്നു എന്നും നിർമാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു.
സിനിമാ മേഖലയിൽ തുല്യവേതനം നടപ്പിലാക്കണമെന്നും സ്ത്രീകൾക്ക് സംവരണം നൽകണമെന്നും അടക്കമുള്ള ശുപാർശകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാതാക്കളുടെ സംഘടന നിലപാടറിയിച്ചത്.















