‘ഉറുമ്പ് കടിക്കുന്ന വേദനയേ ഉള്ളൂ’ എന്ന് സൂചി കുത്താൻ നേരത്ത് നമ്മൾ പറയാറുണ്ട്. ഏത് ഉറുമ്പ്, ആര് പറഞ്ഞു! കട്ടുറുമ്പ് കടിച്ചാൽ കാറി കൊണ്ടോടുന്ന മലയാളികളുടെ ചൊല്ലാണിത്. കട്ടുറുമ്പിന്റെ കടി പോലും നമുക്ക് സഹിക്കാൻ ആവില്ല. വേദനകൊണ്ട് പച്ചമണ്ണ് തോണ്ടിയെടുത്ത് ഉറുമ്പ് കടിച്ച സ്ഥലത്ത് പുരട്ടാറുള്ള മലയാളികൾക്ക് കട്ടുറുമ്പ് കടിക്കുന്നതിനേക്കാൾ ആയിരമധികം വേദന ഏൽപ്പിക്കുന്ന ഒരു ഉറുമ്പിന്റെ കടി ആലോചിക്കാൻ കഴിയുമോ. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പിന്റെ കടി!
ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ് ഓസ്‌ട്രേലിയയിലെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ബുൾഡോഗ് ഉറുമ്പാണ് (Myrmecia pyriformis). ആക്രമണത്തിനായി അത് അതിന്റെ കുത്തും താടിയെല്ലും ഒരേസമയം ഉപയോഗിക്കുന്നു. ഈ ഉറുമ്പിന്റെ കടിയേറ്റ് മനുഷ്യമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുൾ ഡോഗ് ഉറുമ്പിന് ഈ പേര് ലഭിച്ചത് ആക്രമണ സമയത്ത് അതിന്റെ ക്രൂരതയും നിശ്ചയദാർഢ്യവും കൊണ്ടാണ്. തുടർച്ചയായി നിരവധി തവണ ഈ ഉറമ്പ് കുത്തുന്നു. ഓരോ തവണയും കൂടുതൽ വിഷം കുത്തിവയ്‌ക്കുന്നു.
ആക്രമണത്തിൽ, ഉറുമ്പ് അതിന്റെ ഇരയെ നീണ്ട പല്ലുകൾ കൊണ്ട് കടിക്കുകയും ശരീരം ചുരുട്ടി അതിന്റെ നീളമുള്ള മുള്ള് ചർമ്മത്തിൽ കുത്തിയിറക്കുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ 15 മിനിറ്റിനുള്ളിൽ മുതിർന്നവരെ കൊല്ലാൻ ഈ കുത്ത് മതിയാകും. വിഷം കലർന്ന ഫോമിക് ആസിഡാണ് ഇരയുടെ ശരീരത്തിൽ ഈ ഉറുമ്പ് കുത്തി വയ്‌ക്കുന്നത്. ഏറ്റവും അപകടകാരികളായ ബുൾ ഡോഗ് ഉറുമ്പിൽ നിന്നും 30 കടി ഏറ്റാൽ മനുഷ്യനു മരണം സംഭവിക്കാം.















