തിരുവനന്തപുരം: ഒരു കള്ളം മറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നൂറ് കള്ളം പറയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാദ്ധ്യമങ്ങളോട് പച്ചക്കള്ളം പറഞ്ഞ് സമൂഹത്തിന്റെ മുന്നിൽ മുഖ്യമന്ത്രി അപഹാസ്യനായെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“ദേവകുമാറിന്റെ മകൻ അഭിമുഖത്തിന് അഭ്യർത്ഥിച്ചപ്പോൾ താൻ സമ്മതിച്ചുവെന്ന് എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി പറഞ്ഞത്. അഭിമുഖം നടത്തുന്ന മാദ്ധ്യമപ്രവർത്തകയെ കൂടാതെ മറ്റൊരാൾ മുറിയിൽ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാൽ അത് അരി ആഹാരം കഴിക്കുന്നവർ ഒരിക്കലും വിശ്വസിക്കില്ല. പിആർ ഏജൻസി ആസൂത്രണം ചെയ്ത അഭിമുഖമായിരുന്നു അതെന്ന് വ്യക്തമാണ്.
മുഖ്യമന്ത്രിയോടൊപ്പമാണ് പിആർ അംഗങ്ങൾ അഭിമുഖം നടക്കുന്ന സ്ഥലത്തേക്ക് പോയത്. മറ്റ് ദേശീയ മാദ്ധ്യമങ്ങളെയും ഇവർ ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്. ഇതിന് മുമ്പും പിആർ ഏജൻസികൾ മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയിരുന്നു. പിആർ ഏജൻസികൾക്ക് ആരാണ് പണം നൽകുന്നതെന്നാണ് ഇനി അറിയേണ്ടത്. സ്വർണക്കടത്തും ദേശവിരുദ്ധ പ്രവർത്തനവും പോലെയുള്ള വിഷയങ്ങളിൽ നിന്ന് മുഖ്യമന്ത്രി ബോധപൂർവ്വം ഒളിച്ചോടുകയാണ്. ഒരു ജില്ലയുടെ പേര് പറയാൻ പോലും നട്ടെല്ലില്ലാത്ത ആളെയാണ് ഇരട്ട ചങ്കനെന്ന് വിളിക്കുന്നത്”.
ആരെങ്കിലും ഒരു ടിഷ്യൂ പേപ്പർ കൊണ്ടുപോയാലും അതിൽ ഒപ്പിടുന്ന വ്യക്തിയാണ് പിണറായി വിജയനെന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ശരിവയ്‌ക്കുന്ന പ്രതികരണമാണ് പിണറായിയുടെ ഭാഗത്ത് നിന്ന് വരുന്നത്. മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.