മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടും നല്ല വേഷങ്ങൾ അധികം തേടിയെത്താത്ത നടിയാണ് സുരഭി ലക്ഷ്മി. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ
അജയൻെറ രണ്ടാം മോഷണം’ എന്ന സിനിമയിലെ മാണിക്യം എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചെറിയ റോളുകളിലൂടെ ഉയർന്ന വന്ന താരം, നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരുന്നു.
” 2005 മുതൽ ഇൻഡസ്ട്രിയിലുള്ള വ്യക്തിയാണ് ഞാൻ. പേരില്ലാത്ത റോളുകൾ പോലും തുടക്കകാലത്ത് ചെയ്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റിന്റെ തൊട്ട് മുകളിൽ മാത്രമായിരുന്നു അന്നൊക്കെ എന്റെ സ്ഥാനം. ആ സമയത്തൊക്കെ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. തുണി മറച്ചുപിടിച്ച് വസ്ത്രം മാറേണ്ട സാഹചര്യം വരെ എനിക്കുണ്ടായിട്ടുണ്ട്.
അന്നൊന്നും കാരവാൻ ഉണ്ടായിരുന്നില്ല. കാരവാൻ വന്ന സമയത്തും അതിനകത്ത് കയറാനോ എന്താണ് അതിലെന്ന് അറിയാനോ നമ്മളെ പോലെയുള്ള അഭിനേതാക്കൾക്ക് സാധിച്ചിരുന്നില്ല. ഒരിക്കൽ അടിയന്തര സാഹചര്യത്തിൽ കാരവാനിൽ കയറി വസ്ത്രം മാറിയതിന് എനിക്ക് നല്ല വഴക്ക് കിട്ടിയിട്ടുണ്ട്.
ഷൂട്ട് കഴിയുന്നതുവരെ ബാത്ത്റൂമിൽപോലും പോകാതെ നിന്നിരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എ.സി റൂം ബുക്ക് ചെയ്ത് തന്നിട്ട് അതിന്റെ റിമോട്ട് തരാതിരിക്കുകയും വാഹന സൗകര്യം ഏർപ്പാടാക്കി തരാതിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആർത്തവ സമയത്തൊക്കെയാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. എല്ലാവരും മനുഷ്യന്മാരാണല്ലോ, ഇത് അഭിനേതാക്കളുടെ മാത്രം പ്രശ്നമല്ല. സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്”, സുരഭി പറഞ്ഞു.














