കല മനോഹരമാക്കുന്നതിനോടൊപ്പം അർത്ഥവത്താകണമെന്നാണ് പ്രശസ്ത കലാകാരൻ പ്രദീപ് കുമാർ ഘോഷ് അഭിപ്രായപ്പെടുന്നത്. അത് അന്വർത്ഥമാക്കുവിധത്തിലുള്ള ശിൽപമാണ് അടുത്തിടെ തയ്യാറാക്കിയത്. 8,000 ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിൽ നിന്ന് അഞ്ചടി ഉയരമുള്ള ദുർഗാ ദേവിയുടെ വിഗ്രഹം നിർമിച്ചിരിക്കുകയാണ് അദ്ദേഹം. കലയുടെയും പാരിസ്ഥിത ബോധത്തിന്റെയും സമന്വയമാണ് ദുർഗാ പന്തലിൽ കാണാൻ സാധിക്കുന്നത്. ചാർമൈൻ റോഡിലെ ദുർഗാപൂജ പന്തലിലാണ് അദ്ദേഹത്തിന്റെ വിഗ്രഹവും പ്രദർശനത്തിനെത്തിക്കുക.
അസമിലെ ധുബ്രി സ്വദേശിയാണ് പ്രദീപ് കുമാർ ഘോഷ്. ഒരു പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങളും ശിൽപങ്ങളും നിർമിക്കുന്നതിൽ പേരുകേട്ട ആളാണ് അദ്ദേഹം. നേരത്തെ കരിമ്പിൻ തണ്ടും സൈക്കിൾ ട്യൂബുകളും ഉപയോഗിച്ച് വിഗ്രഹം നിർമിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവത്കരണം നൽകാനാണ് പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു.
കല മനോഹരമാക്കുന്നതിനൊപ്പം തന്നെ അർത്ഥപൂർണമാകണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ പ്രശ്നങ്ങളെ കുറിച്ച് ധാരണ നൽകും. മാലിന്യത്തിൽ നിന്ന് വസ്തുക്കൾ ഉണ്ടാക്കിയെടുത്താൽ മലിനീകരണം കുറയ്‌ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘോഷിന്റെ പാരിസ്ഥിതിക ഉത്തരവാദിത്ത ബോധം എക്കാലവും പ്രശംസിക്കപ്പെടുന്നതാണ്. സ്കൂൾ അദ്ധ്യപകനാണ് അദ്ദേഹം.















