നടി വിദ്യാബാലനെ കേന്ദ്രകഥാപാത്രമാക്കി 2012-ൽ പുറത്തിറങ്ങിയ സിനിമയാണ് കഹാനി. സുജോയ് ഘോഷ് സംവിധാനവും സഹ നിർമ്മാണവും ചെയ്ത ചിത്രം മൂന്ന് ദേശീയ അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയിരുന്നു. എന്നാൽ കുറഞ്ഞ ബജറ്റിൽ സിനിമ ചിത്രീകരിച്ചതിനാൽ വിദ്യാബാലൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകൻ സുജോയ് ഘോഷ്.
മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സുജോയിയുടെ വെളിപ്പെടുത്തൽ. വലിയ ബജറ്റിൽ ചിത്രം എടുക്കാനായിരുന്നു ആഗ്രഹമെങ്കിലും അതിന് സാധിച്ചില്ല. 15 കോടിക്കാണ് ചിത്രം നിർമിച്ചത്. എന്നാൽ 79 കോടിയിലധികം കളക്ഷൻ സിനിമയ്‌ക്ക് നേടാൻ സാധിച്ചു.
കുറഞ്ഞ ബജറ്റിൽ എടുത്ത ചിത്രമായതിനാൽ തന്നെ വിദ്യാബാലനായിരുന്നു ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. ചിത്രത്തിൽ അഭിനയിച്ച ആർക്കും കാരവാൻ സൗകര്യം ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് വസ്ത്രം മാറാൻ മറ്റ് മാർഗങ്ങളുമുണ്ടായിരുന്നില്ല. റോഡിനരികിൽ നിർത്തിയിരുന്ന ഇന്നോവ കാർ കറുത്ത തുണി കൊണ്ട് മറച്ചു. ഇതിനുള്ളിൽ ഇരുന്നാണ് വിദ്യ വസ്ത്രം മാറിയത്.
എന്നാൽ ഇതിൽ പരിഭവമൊന്നും വിദ്യ പറഞ്ഞില്ലെന്നും സിനിമയോടും കഥാപാത്രത്തോടും അവർക്ക് വളരെയധികം പ്രതിബദ്ധതയുണ്ടായിരുന്നുവെന്നും സുജോയ് ഘോഷ് പറഞ്ഞു. കുറഞ്ഞ സൗകര്യങ്ങൾ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് വിദ്യാബാലന് ചിത്രത്തിൽ നിന്നും പിന്മാറാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ ചിത്രം നിന്നു പോകുമെന്ന് അവർക്ക് അറിയാം. വിദ്യ നൽകിയ വാക്കിന്റെ പുറത്താണ് സിനിമ പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു.














