തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആരംഭിച്ച ബിജെപിയുടെ താരോദയം ഈ ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിന് പകരം എൽഡിഎഫ് എന്നുള്ള രാഷ്‌ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോട് കൂടി പൂർണമായും കേരളത്തിൽ നിന്ന് അവസാനിക്കും. ബിജെപിയും എൻഡിഎയും ചരിത്രത്തിലെ തന്നെ ഉജ്വലമായ പ്രകടനം കാഴ്ച വയ്‌ക്കുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലക്കാടും ചേലക്കരയിലും ഉറപ്പായിട്ടും വിജയിക്കുക എന്നതാണ് ലക്ഷ്യം. വയനാട് ചരിത്രത്തിൽ ഇന്നേ വരെ ലഭിച്ചിട്ടില്ലാത്ത മുന്നേറ്റമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി രാഷ്‌ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. എൽഡിഎഫിനും യുഡിഎഫിനും എതിരായിട്ടുള്ള ശക്തമായിട്ടുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന്റെ ജനപ്രീതി കുറഞ്ഞിരിക്കുന്ന സമയത്ത് പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പാണിത്. എൽഡിഎഫിന് പകരം യുഡിഎഫ് എന്നുള്ള നില സ്വീകരിക്കാൻ ജനങ്ങൾക്ക് സാധിക്കില്ലെന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയിക്കും. വയനാട് ലോക്സഭ മണ്ഡലത്തിൽ അതിശക്തമായ മുന്നേറ്റം നടത്താൻ കഴിയും. പാർലമെൻ്ററി ബോർഡ് വൈകാതെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.















