ആസിഫ് അലിയും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളായ കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക്. സെപ്റ്റംബർ 12ന് ബിഗ് സ്ക്രീനിലെത്തിയ ചിത്രം ഇതുവരെ ആഗോളതലത്തിൽ നേടിയത് 75.25 കോടി രൂപയാണ്. നിരൂപക -ആരാധക പ്രശംസ നേടിയ ചിത്രം ആസിഫ് അലിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു.
ബാഹുൽ രമേശിന്റെ രചനയിൽ ദിൻജിത്ത് അയ്യത്താനാണ് കിഷ്കിന്ധാ കാണ്ഡം സംവിധാനം ചെയ്തത്. ഗുഡ് വിൽ എൻ്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം നിർവഹിച്ചത്. മിസ്ട്രി ത്രില്ലർ എന്ന ജോണറിലെത്തിയ ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
നവംബർ ഒന്നിനാണ് കിഷ്കിന്ധാ കാണ്ഡം ഒടിടിയിൽ സ്ട്രീം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാകും റിലീസ് ചെയ്യുന്നത്. ഫോറസ്റ്റ് ഓഫീസറായ അജയ് എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. അപ്പു പിള്ള എന്ന മുൻ സൈനികനായി വേഷമിട്ടത് വിജയരാഘവനായിരുന്നു. അപർണ എന്ന കഥാപാത്രമായാണ് അപർണ ബാലമുരളി എത്തിയത്. ശിവദാസൻ എന്ന പൊലീസുകാരനായി അശോകനും എത്തി.















