പാലക്കാട്: മാദ്ധ്യമങ്ങളും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയർത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആവശ്യവുമില്ലാതെ എന്തെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വിളിച്ചു പറഞ്ഞാൽ അത് ശ്രദ്ധിക്കാൻ സമയമില്ല. അതിലൂടെ ബിജെപിയുടെ ശ്രദ്ധ തിരിക്കാൻ നോക്കണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഒരു അന്വേഷണത്തെയും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടില്ല. ഒരു തരത്തിലും ബിജെപിയെ ബന്ധപ്പെടുത്താൻ കഴിയുന്ന ഒരു തെളിവും ഈ കേസിൽ ഇല്ല. ഒരു വ്യക്തിയുടെ പേരിൽ അദ്ദേഹം കൊണ്ടുപോയ പണം കവർച്ച നടത്തി. പൊലീസ് കേസ് അന്വേഷിച്ചു. താൻ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയിൽ സമ്മതിക്കുകയും പണം തിരിച്ചുവേണമെന്ന് പറഞ്ഞ് സ്രോതസ് വ്യക്തമാക്കുകയും ചെയ്തു. ബാക്കിയുളളതൊക്കെ കഥകളാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
346 കേസിൽ ഞാൻ പ്രതിയാണ്. ഒരു കേസിലും ഞാൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ല. കേരള പൊലീസോ ഇഡിയോ ഇന്റർപോളോ സിബിഐയോ അന്വേഷിക്കണോ ആർക്കു വേണമെങ്കിലും അന്വേഷിക്കാം. ഓരോ തെരഞ്ഞെടുപ്പ് സമയത്തും ഈ കേസ് ഇങ്ങനെ കൊണ്ടുവരണ്ട. 400 കോടി കടത്തിയെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും. യുക്തമായ കാര്യങ്ങൾ പറയണ്ടേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. മാദ്ധ്യമങ്ങളും ബിജെപിയെ തോൽപിക്കാനാണ് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ 500 കോടി രൂപ ഒരാൾ കൊണ്ടുവന്നു എന്ന് വെറുതെ പറഞ്ഞാൽ നടക്കുമോയെന്നും അതിന് കൃത്യമായ തെളിവ് വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.














