പാലക്കാട്: കർഷക പ്രശ്നങ്ങൾ ഉന്നയിച്ച് പാലക്കാട് ട്രാക്ടർ റാലിയുമായി ബിജെപി. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ, നടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉൾപ്പടെയുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. കർഷക മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന റാലി കൃഷ്ണപ്രസാദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചത്. കണ്ണാടി പാത്തിക്കലിൽ നിന്നാണ് റാലി ആരംഭിച്ചത്.
കർഷകർക്കൊപ്പം ആരാണുള്ളതെന്ന് പാലക്കാട്ടുകാർക്ക് ഉത്തമ ബോധ്യമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. കേന്ദ്ര സർക്കാരാണ് കർഷകർക്ക വേണ്ട സഹായങ്ങൾ ചെയ്യുന്നത്. കിസാൻ സമ്മാൻ നിധിയിലൂടെയും നെല്ലിന്റെ സംവരണ വില വർദ്ധിക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക വിളകൾക്ക് നഷ്ടമുണ്ടാകുന്ന സമയത്ത് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള പദ്ധതികളെല്ലാം നടപ്പിലാക്കിയത് കേന്ദ്ര സർക്കാരാണ്. കർഷകർക്കൊപ്പം കേന്ദ്രസർക്കാരാണുള്ളതെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിന്റെ കർഷക റാലിയെയും അദ്ദേഹം വിമർശിച്ചു. കർഷക മോർച്ച ഒരാഴ്ച മുൻപ് പ്രഖ്യാപിച്ച സമരത്തിന് പിന്നാലെയാണ് കോൺഗ്രസ് സമരപ്രഹസനവുമായി യുഡിഎഫ് രംഗത്ത് വന്നിരിക്കുന്നത്. നിയമസഭയിൽ എന്തുകൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ ആയിരുന്ന കാലത്ത് ഈ വിഷയങ്ങൾ ഉന്നയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ഷാഫി പറമ്പിലിന് ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധറാലി നടത്തിയതിൽ സന്തോഷമുണ്ട്, കോൺഗ്രസിന് ഇപ്പോഴെങ്കിലും തോന്നിയല്ലോ. ബിജെപിയുടെ പ്രതിഷേധങ്ങൾ തെരഞ്ഞെടുപ്പോട് കൂടി അവസാനിക്കില്ലെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.















