പാലക്കാട്: മൂന്നിടത്തെയും ഉപതെരഞ്ഞെടുപ്പ് ബിജെപിക്കും എൻഡിഎയ്‌ക്കും ഗുണകരമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചേലക്കരയിലെ ഫലം വരുമ്പോൾ ശരിയായ മുന്നേറ്റം ആരു നടത്തിയെന്ന് അറിയാം. സിപിഎമ്മിന് ഇപ്പോൾ ചിഹ്നമില്ല, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഛിന്നഭിന്നമാകും. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയൻ. പിണറായി വിജയനിൽ തുടങ്ങി പിണറായിൽ തന്നെ അവസാനിക്കുന്ന പാർട്ടിയാകും സിപിഎം. അതിന് ആക്കം കൂട്ടുന്ന വിധിയാകും ഇത്തവണത്തേതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇപി ജയരാജൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്ന വിവാദ പരാമർശങ്ങൾ വയനാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ പുറത്തുവിട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ബുദ്ധിയുണ്ടാകുമെന്നതിൽ സംശയമില്ല. സാധാരണയായി പുസ്തക പ്രകാശനം നടത്തുന്ന കമ്പനിയോ പുസ്തമെഴുതിയ ആളോ അത് സംബന്ധിച്ച് പരസ്യങ്ങൾ പുറത്തുവിടാറുണ്ട്. ഈ വിഷയത്തിൽ അങ്ങനെയല്ല. അതുകൊണ്ടാണ് വിഡി സതീശനെ സംശയിക്കുന്നത്. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എൽഡിഎഫും യുഡിഎഫും വഖ്ഫ് ബോർഡ് വിഷയത്തിൽ അടിയന്തരമായി നടപടി വേണമെന്ന് ആവശ്യപ്പെടാൻ മടി കാണിക്കുന്നു. പ്രശ്നങ്ങൾ വഷളാക്കുന്ന തരത്തിലാണ് എൽഡിഎഫ് സർക്കാർ പെരുമാറുന്നത്. അത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന് ഉപകരിക്കുമെന്ന് മനസിലാക്കി യുഡിഎഫ് അതിനെ പിന്തുണയ്‌ക്കുന്നു. ഇപ്പോൾ നോട്ടീസ് വന്ന ഇടങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
യുഡിഎഫിന്റെ നേതാക്കളെല്ലാവരും ആരാധനാലയങ്ങൾ തേറും നടന്ന് വലിയ തോതിലുള്ള ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. സർക്കാരിന്റെ പദവി ദുരുപയോഗം ചെയ്താണ് എൽഡിഎഫിന്റെ പ്രവർത്തനം. മന്ത്രിമാർ അടക്കം വോട്ടർമാരുടെ വീടുകളിൽ ചെന്ന് വലിയ വാഗ്ദാനങ്ങൾ നൽകുന്നു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് മനനസിലാക്കിയ യുഡിഎഫും എൽഡിഎഫും അതിന് തടയിടാൻ പെരുമാറ്റ ചട്ടങ്ങൾ തന്നെ ലംഘിക്കുകയാണ്. ഇരു മുന്നണികളോടുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നതാണ് വസ്തുത. എൽഡിഎഫിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാനോ അതിനെ ചെറുക്കാനോ യുഡിഎഫ് തയ്യാറാകുന്നില്ല.
പാലക്കാട്ടെ നെൽ കർഷകരുടെ കാര്യത്തിലും സമാനമായ നിലപാടാണ് എൽഡിഎഫിനും യുഡിഎഫിനുമുള്ളത്. ഇരു മുന്നണികളും കർഷകരെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അത് പുറത്തറിയാതിരിക്കാൻ വ്യാജ പ്രചരണങ്ങൾ നടത്തുന്നു. വികസനം ചർച്ച ചെയ്യുന്നത് ബിജെപി മാത്രമാണ്. എൾഡിഎഫിനും യുഡിഎഫിനും ഈ തെരഞ്ഞെടുപ്പ് വൻ തിരിച്ചടി നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.















