മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖി വധക്കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആളെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര പൊലീസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 26 ആയി. സുമിത് ദിനകർ വാഗ് എന്ന 26കാരനെയാണ് നാഗ്പൂരിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മഹാരാഷ്‌ട്രയിലെ അകോല സ്വദേശിയാണ് ഇയാൾ. കേസിൽ അറസ്റ്റിലായിട്ടുള്ള പ്രധാന പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്‌കുമാർ സിങ്, രൂപേഷ് മെഹോൾ, ഹരീഷ് കുമാർ തുടങ്ങിയവർക്ക് സുമിത് ദിനകർ സാമ്പത്തിക സഹായം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി സൽമാൻ വോറയുടെ പേരിൽ പുതിയ സിം കാർഡും ഇന്റർനെറ്റ് ബാങ്കിംഗും ആക്ടിവേറ്റ് ചെയ്താണ് സുമിത് ബാങ്ക് ഇടപാടുകൾ നടത്തിയിട്ടുള്ളത്. സാമ്പത്തിക സഹായം കൈമാറിയത് ഏത് വഴിയാണെന്ന് മറച്ചുവയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഈ മാസം ആദ്യം അറസ്റ്റിലായ ഷൂട്ടർ ശിവകുമാർ ഗൗതമിന്റെ അറസ്റ്റിന് പിന്നാലെയാണ് കേസിൽ പങ്കാളികളായ കൂടുതൽ ആളുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
ഒക്ടോബർ 12നാണ് ബാബ സിദ്ദിഖി വെടിയേറ്റ് മരിക്കുന്നത്. മകന്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ബാബ സിദ്ദിഖിയെ അക്രമിസംഘം വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അൻമോലുമായി സ്‌നാപ്ചാറ്റ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.















