കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്. ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. എന്നാൽ മാർഗനിർദേശങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്നാണ് ഉത്സവാഘോഷ കമ്മിറ്റിയുടെ നിലപാട്.
വൃശ്ചികോത്സവത്തിന്റെ ഭാഗമായി തൃക്കേട്ട ദിനത്തിൽ നടത്തിയ എഴുന്നള്ളിപ്പിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കേസ്. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവരാണ് പ്രതികൾ.
മൂന്നുമീറ്റർ അകലപരിധി പാലിക്കണമെന്ന നിർദേശം അവഗണിച്ച് ആനപ്പന്തലിൽ പതിനഞ്ചാനകളെ നിർത്തിയെന്ന് വനം വകുപ്പ് പറയുന്നു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും, ആനകളും ആളുകളും തമ്മിൽ 8 മീറ്റർ അകലവും പാലിച്ചിരുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
നിർദ്ദേശങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്നാണ് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുടെ അവകാശവാദം. മഴ പെയ്തതോടെ ആനകളെ ആനപ്പന്തലിൽ കയറ്റി നിർത്തിയിരുന്നു. അതുമാത്രമാണ് ചെയ്തതെന്നും കേസെടുത്ത കാര്യം അറിയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മാർഗനിർദേശങ്ങൾ പാലിക്കാതെ എഴുന്നള്ളിപ്പ് നടത്തിയ കാര്യം കോടതിയെ വനംവകുപ്പ് അറിയിക്കും.