അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് മികച്ച വിജയം. അരുണാചൽപ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തകർത്തത്. ഇന്ത്യൻ താരം സജന സജീവന്റെ കരുത്തുറ്റ പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത അരുണാചൽപ്രദേശ് 124 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ കേരളം 22-ാം ഓവറിൽ ലക്ഷ്യത്തിലെത്തി. സജന സജീവന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയമൊരുക്കിയത്. സജന തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അരുണാചൽ പ്രദേശിന് സ്കോർ നാല് റൺസിൽ നില്‍ക്കെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത ഓപ്പണർ അഭി റണ്ണൗട്ടായി. രണ്ടാം വിക്കറ്റിൽ ശിവി യാദവും കനികയും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ട് അവസാനിപ്പിച്ച് സജന സജീവനാണ് അരുണാചലിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. ശിവി യാദവ് 32ഉം കനിക 21ഉം റൺസെടുത്തു. തുടർന്നെത്തിയ ആർക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.
വെറും മൂന്ന് റൺസിനിടെ നാല് വിക്കറ്റുമായി സജന കളം നിറഞ്ഞതോടെ അരുണാചൽ ഇന്നിങ്സിന് 124 റൺസിൽ അവസാനമായി. 9.3 ഓവറിൽ രണ്ട് മെയ്ഡനടക്കം 38 റൺസ് വിട്ടുകൊടുത്താണ് സജന അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. വിനയയും അലീന സുരേന്ദ്രനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഷാനിയും വൈഷ്ണയും ചേർന്ന് കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 45 റൺസ് പിറന്നു. 33 റൺസെടുത്ത ഷാനിയും 13 റൺസെടുത്ത വൈഷ്ണയും അടുത്തടുത്ത് പുറത്തായെങ്കിലും ദൃശ്യയും അഖിലയും ചേർന്ന് കേരളത്തെ വിജയ തീരമടുപ്പിച്ചു. ഇരുവരും 35 റൺസ് വീതം നേടി പുറത്താകാതെ നിന്നു.