ന്യൂഡൽഹി: 21-ാം നൂറ്റാണ്ട് ഇന്ത്യയുടെ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകൾ ഭാരതത്തിന്റെ പുരോഗതിക്കായി മികച്ച പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന അഷ്ടലക്ഷ്മി മഹോത്സവത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” 21-ാം നൂറ്റാണ്ട് കിഴക്കിന്റെയും, ഇന്ത്യയുടെയും, ഏഷ്യയുടെയും നൂറ്റാണ്ടാകാൻ പോകുകയാണ്. കഴിഞ്ഞ വർഷം ഇതേ വേദിയിലാണ് ഇന്ത്യയുടെ ആതിഥേയത്വത്തിൽ ജി20 ഉച്ചകോടി നടന്നത്. ഇന്ന് ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം നടക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളുടെ പുരോഗതി അതിവേഗത്തിൽ നടക്കുകയാണ്.
ഇന്ന് ഞാൻ സന്ദർശിച്ച സ്റ്റാളുകളിൽ അധികവും സ്ത്രീകളായിരുന്നു. സംസ്‌കാരത്തിലൂടെയും വ്യാപാരത്തിലൂടെയും ആഗോള ബന്ധം ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ഇതിന് കവാടമാകുന്നത് വടക്കുകിഴക്കൻ മേഖലകളാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
കരകൗശല വിദഗ്ധർക്കും, കർഷകർക്കും മറ്റ് ചെറുകിട സംരംഭകർക്കും നിരവധി അവസരങ്ങളാണ് അഷ്ടലക്ഷ്മി മഹോത്സവം തുറന്നിടുന്നത്. രാജ്യത്തിന്റെ ഭാവി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെന്ന് വിശ്വസിക്കുന്നു.
കഴിഞ്ഞ ദശകങ്ങളിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ വരും വർഷങ്ങളിൽ അഗർത്തല, ഇംഫാൽ, ഷില്ലോങ് തുടങ്ങിയ നഗരങ്ങളെ ലോകം ഉയർത്തിക്കാട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















