മുംബൈ: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർദ്ധന. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തെ എഫ്ഡിഐ 29 ശതമാനം വർദ്ധനയോടെ 4,230 കോടി ഡോളറിലെത്തി. ഇതോടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ലക്ഷം കോടി ഡോളർ കടന്നു.
ആഗോള ഭൗമ രാഷ്‌ട്രീയ കാലവസ്ഥയിലുണ്ടായ മാറ്റം മൂലം കഴിഞ്ഞ രണ്ട് വർഷം എഫ്ഡിഐയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും കൂടിയത് ആഗോളതലത്തിൽ നിക്ഷേപകർക്ക് ഇന്ത്യയിൽ പ്രതീക്ഷ ഉയരുന്നതിന്റെ സൂചനയാണ്.
കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം എഫ്ഡിഐയുടെ 25 ശതമാനവും മൗറീഷ്യസ് നിന്നാണ്. സിംഗപ്പൂർ (24 ശതമാനം), യുഎസ് (10 ശതമാനം), നെതർലൻഡ്‌സ് (7 ശതമാനം), ജപ്പാൻ (6 ശതമാനം), യുകെ (5 ശതമാനം), യുഎഇ (3 ശതമാനം), ജർമ്മനി, സൈപ്രസ് എന്നിവിടങ്ങളിൽ 2 ശതമാനം വീതമാണ് നിക്ഷേപം എത്തിയത്. സേവനം, കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറും ഹാർഡ്‌വെയറും, ടെലികമ്മ്യൂണിക്കേഷൻ, ട്രേഡിംഗ്, കൺസ്ട്രക്ഷൻ ഡെവലപ്‌മെൻ്റ്, ഓട്ടോമൊബൈൽ, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന മേഖലകൾ.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014 ന് ശേഷം, 667.4 ബില്യൺ യുഎസ് ഡോളറിന്റെ എഫ്ഡിഐ ആണ് രാജ്യത്ത് എത്തിയത്. മുൻ ദശകത്തെ അപേക്ഷിച്ച് 119 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയത്.















