ഡെറാഡൂൺ: ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ നടന്ന ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ബോർഡിന്റെ (യുഐഐഡിബി) യോഗത്തിൽ, യുസിസി നടപ്പാക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് യുസിസി നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്.
2024 ഫെബ്രുവരി ഏഴിനാണ് ഏകീകൃത സിവിൽ കോഡ് ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയത്. രാഷ്‌ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12 ന് നിയമം വിജ്ഞാപനം ചെയ്തു. യു.സി.സി.യുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനവും സൗകര്യങ്ങളും നൽകിയിട്ടുണ്ട്.. സാധാരണക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഓൺലൈനായി രജിസ്ട്രേഷനും അപ്പീലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ പോർട്ടലും മൊബൈൽ ആപ്പും തയാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഈ നിയമ നിർമാണം സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുമെന്നും അവരുടെ വളർച്ചയ്‌ക്കും വികാസത്തിനും പുതിയ വഴികൾ തുറക്കുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുസിസി നടപ്പാക്കുമെന്ന് ചൊവ്വാഴ്ച രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.















