ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് നടൻ അല്ലു അർജുൻ. തനിക്കെതിരായ ആരോപണങ്ങൾ അപമാനകരമാണെന്നും തെറ്റായ വാർത്തയാണ് പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐഎംഐ നേതാവ് അക്ബറുദ്ദീൻ ഒവൈസി താരത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” സന്ധ്യ തിയേറ്ററിലുണ്ടായത് ദാരുണമായ സംഭവമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ഞാൻ ഒരു രാഷ്‌ട്രീയ നേതാവിനെയും കുറ്റപ്പെടുത്തണമെന്നും വിമർശിക്കണമെന്നും ആഗ്രഹിക്കുന്നില്ല. എന്നാൽ എനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകൾ തികച്ചും അപമാനകരവും സ്വഭാവഹത്യ ചെയ്യുന്നതുമാണ്. നടന്ന സംഭവുമായി ബന്ധപ്പെടുത്തി എന്നെ വിലയിരുത്താൻ ശ്രമിക്കരുത്.”- അല്ലു അർജുൻ പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എംഎൽഎ അക്ബറുദ്ദീൻ ഒവൈസി തുടങ്ങിയ നേതാക്കൾ അല്ലു അർജുനെതിരെ വ്യാജ പ്രചരണവുമായി രംഗത്തെത്തിയിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് അല്ലു തിയേറ്ററിലെത്തിയതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ വിമർശനം. എന്നാൽ പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ ഒവൈസി, അല്ലു അർജുനെതിരെ രംഗത്തെത്തിയത്.
യുവതി മരിച്ചതറിഞ്ഞിട്ടും താരം സിനിമ വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നുവെന്നും സിനിമ ഇനി കൂടുതൽ ഓടുമെന്ന് അല്ലു പറഞ്ഞെന്നുമായിരുന്നു ഒവൈസിയുടെ പരമാർശം. എന്നാൽ ഇത്തരം തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കരുതെന്നും മരണപ്പെട്ട യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കാനാണ് വിവരം അറിഞ്ഞപ്പോൾ മുതൽ താൻ ശ്രമിച്ചെതന്നും അല്ലു അർജുൻ പറഞ്ഞു. അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.